Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളവുമായി ചേർന്നാല്‍ വന്‍ സ്ഫോടനം: കൊച്ചിയില്‍ മുങ്ങിയ കപ്പലിലെ 12 കണ്ടെയ്നറുകളില്‍ കാൽസ്യം കാർബൈഡ്

കൊച്ചി: കൊച്ചി തീരത്ത് കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ തൊടാനോ അടുത്ത് പോകാനോ പാടില്ലെന്ന് അറിയിപ്പ്. വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ തന്നെ 112 വിൽ അറിയിക്കണം. വസ്തുവിന്റെ അടുത്ത് നിന്നും ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കാതെ ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

മുങ്ങിയ കപ്പലില്‍ 13 കണ്ടെയ്നറുകള്‍

മുങ്ങിയ കപ്പലിലുള്ളത് അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകളാണ്. ഇതിൽ 12 എണ്ണത്തിലും കാൽസ്യം കാർബൈഡ് ആണ് എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. കൊച്ചി തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെയാണ് ലൈബീരിയൻ കണ്ടെയ്നർ കപ്പലായ എം എസ്‌ സി എൽസ 3 മുങ്ങിയത്. 640 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കപ്പൽ 26 ഡിഗ്രി ചരിഞ്ഞതിനെ തുടർന്ന് മുങ്ങുകയായിരുന്നു. 640 കണ്ടെയ്നറുകളിൽ നൂറെണ്ണമാണ് വേർപെട്ട് കടലിൽ വീണിരിക്കുന്നത്.

msc-

കപ്പലിലുണ്ടായിരുന്നു 24 ജീവനക്കാരേയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. 21 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഇന്നലേയും ക്യാപ്റ്റൻ, ചീഫ് എൻജിനീയർ, സെക്കൻഡ് എൻജിനീയർ എന്നിവരെ ഐ എൻ എസ് സുജാത ഇന്നുമാണ് കരയ്ക്ക് എത്തിച്ചത്. രക്ഷപ്പെടുത്തിയവരെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്തേക്കും കൊച്ചി നാവിക താവളത്തിലേക്കും മാറ്റി.

മുങ്ങുന്ന കപ്പല്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുന്നെ കപ്പല്‍ പൂര്‍ണമായും മുങ്ങുകയായിരുന്നു. ഭൂരിഭാഗം ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടും ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തുടര്‍ന്നത് കപ്പല്‍ നിവര്‍ത്താനുള്ള ദൗത്യം കണക്കിലെടുത്തായിരുന്നു. കോസ്റ്റ് ഗാർഡ് കപ്പൽ സക്ഷം എണ്ണ ചോർച്ച തടയാൻ സ്ഥലത്ത് തുടരുന്നുണ്ട്. ഒരു കാർഗോ ഹോൾഡിൽ വെള്ളം കയറിയതാണ് മുങ്ങലിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കാൽസ്യം കാർബൈഡ് വെള്ളത്തില്‍ കലർന്നാല്‍

കാൽസ്യം കാർബൈഡ് ഏതെങ്കിലും സാഹചര്യത്തില്‍. വെള്ളവുമായി കലർന്നാൽ സ്ഫോടനമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് എസ്ബി കോളേജ് പ്രൊഫസർ ഡോ. രഞ്ജിത് തോമസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കണ്ടെയ്നറുകൾ മാറ്റിയില്ലെങ്കിൽ സഞ്ചരിക്കുന്ന ടൈം ബോംബാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുങ്ങിയ കപ്പലിന് ഉള്ളിലാണ് ഈ കാൽസ്യം കാർബേഡ് അടങ്ങിയ 12 കണ്ടെയ്നകളും ഉള്ളത്.

12 ല്‍ രണ്ടെണ്ണം കൊച്ചിയിലേക്ക്

കണ്ടെയ്നറുകളില്‍ രണ്ടെണ്ണം കൊച്ചിയിലേക്കും 10 എണ്ണം തൂത്തുക്കുടിയിലേക്കും ഉള്ളതായിരുന്നു. മുങ്ങിയ കപ്പലിന് ഉള്ളിലാണ് ഈ മുഴുവൻ കണ്ടെയ്നറുകളും ഉള്ളത്. ഓരോ കണ്ടെയ്നറും ഏകദേശം 22 ടണ്‍ ഭാരവുമുണ്ട്. കാൽസ്യം കാർബൈഡ് വെള്ളവുമായി ചേരുമ്പോള്‍ അസറ്റിലീൻ വാതകം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് വലിയ രീതിയിലുള്ള പൊട്ടിത്തെറിക്ക് സാധ്യതയുള്ളതാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണയായി വെൽഡിങ് മെഷീനുകളില്‍ ഉപയോഗിക്കുന്നതും കൂടിയാണ് അസറ്റിലീൻ വാതകം.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

അതേസമയം, എം എസ് സി എൽസാ 3 കപ്പൽ കേരള തീരത്ത് മുങ്ങിയതിനെ തുടർന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കപ്പൽ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികൾ ആരംഭിച്ചതായി യോഗം അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും പൊതുജന സുരക്ഷയ്ക്കും മത്സ്യബന്ധന മേഖലയുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകി സർക്കാർ നടപടികൾ സ്വീകരിക്കുന്നതായി യോഗം അറിയിച്ചു.

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ പൂർണ്ണമായും മുങ്ങിയ കപ്പലിൽ നിന്ന് ഏകദേശം 100 കണ്ടെയ്‌നറുകൾ കടലിൽ വീണതായി കരുതുന്നതായി യോഗം വിലയിരുത്തി. കപ്പലിലെ ഇന്ധനമായ എണ്ണ ചോർന്ന് കടലിൽ വീണതിനാൽ പരിസ്ഥിതി മലിനീകരണത്തിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും, എണ്ണപ്പാട കേരള തീരത്തേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും യോഗം അറിയിച്ചു.

ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതി

കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ആണ് ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷൻ. അദ്ദേഹം നേരിട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട് എന്നും യോഗം അറിയിച്ചു. കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ ചോർച്ച തടയാൻ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാൻ ഉള്ള പൊടി എണ്ണപ്പാടക്ക് മേൽ തളിക്കുന്നുണ്ട്.

ഓയിൽസ്പിൽ കണ്ടിജൻസി കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ ബൂംസ്‌കിമ്മറുകൾ ഉപയോഗിക്കുന്നതിനായി കോസ്റ്റ് ഗാർഡ്, നേവി, പോർട്ട് വകുപ്പ് എന്നിവയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ തെക്കൻ ജില്ലകളിൽ രണ്ട് വീതവും വടക്കൻ ജില്ലകളിൽ ഒന്ന് വീതവും റാപ്പിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിച്ച്, കണ്ടെയ്‌നറുകൾ മാറ്റുന്നതിന് ജെ സി ബി കളും ക്രെയിനുകളും വിനിയോഗിക്കും. എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ രണ്ടു വീതം റാപിഡ് റസ്പോൺസ് ടീമുകൾ തൃശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കൻ ജില്ലകളിൽ ഒന്ന് വീതം ടീമും തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം തീരങ്ങളില്‍

ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ കണ്ടെയ്‌നറുകൾ എത്താൻ സാധ്യത കൂടുതലാണ് എന്ന് യോഗം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന നിർദ്ദേശം കാലാവസ്ഥാ സംബന്ധിയായി നൽകിയിട്ടുണ്ടെന്നും, കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മത്സ്യബന്ധനം നിരോധിച്ചതായും അധികൃതർ അറിയിച്ചു. തീരത്ത് അപൂർവ വസ്തുക്കൾ, കണ്ടെയ്‌നറുകൾ എന്നിവ കണ്ടാൽ 200 മീറ്റർ അകലം പാലിക്കണമെന്നും, 112 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കും ബാധകമാണ്.

എണ്ണ കടലിൽ താഴെത്തട്ടിൽ പെട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോസ്റ്റ് ഗാർഡ്, നേവി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ഫാക്ടറീസ് ആൻഡ് ബോയിലേർസ് എന്നിവയെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ, പുനീത് കുമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എ ഡി ജി പി ലോ ആൻഡ് ഓർഡർ എച്ച്. വെങ്കടേശ്, ദുരന്ത നിവാരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കൗശിഗൻ, സ്‌പെഷ്യൽ സെക്രട്ടറി പരിസ്ഥിതി വകുപ്പ് ശ്രീറാം സാംബശിവ റാവൂ, എൻ ഡി എം എ ജോയിന്റ് അഡ്വൈസർ ലെഫ്.കേണൽ സഞ്ജീവ് കുമാർ ഷാഹി തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും സുരക്ഷാ ഏജൻസി പ്രതിനിധികളും ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+