കോഴിക്കോട് കള്ളനോട്ട് കേസ്സന്വേഷണം സിബിസിഐഡിയ്ക്ക് കൈമാറും
വടകര:കള്ളനോട്ട് വിതരണത്തിനിടയിൽ അറസ്റ്റിലായ പ്രതികൾ നോട്ട് പ്രിന്റ് ചെയ്ത കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ പ്രിന്റിങ് ഉപകരണങ്ങൾ കണ്ടെടുത്തു.വയനാട് പനമരം നടവയലിൽ വടകര ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് തൊണ്ടി മുതലുകൾ കണ്ടെടുത്തത്.കേസ്സിലെ റിമാൻഡ് പ്രതികളായ വടകര താഴെ അങ്ങാടി ബൈത്തുൽ മശ്ഹുറയിൽ സുല്ലു എന്ന സലീം ,മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ കളത്തിൽ അബ്ദുൾലത്തീഫ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ചോദ്യം ചെയ്താണ് വയനാട്ടിൽ എത്തിച്ച് തൊണ്ടി മുതലുകൾ കണ്ടെടുത്തത്.
കേസ്സിലെ രണ്ടാം പ്രതി അബ്ദുൾ ലത്തീഫിന്റെ ഉമ്മയുടെ സഹോദരി ഭർത്താവ് അൻവറിന്റെ വീട്ടിൽ വെച്ചായിരുന്നു നോട്ടുകൾ അച്ചടിച്ചത്.പ്രിന്റ് ചെയ്യാനുപയോഗിച്ച കമ്പ്യൂട്ടർ,പ്രിൻറർ,സ്കാനർ,മഷി,പേപ്പർ കട്ടിങ് മിഷ്യൻ,ലാമിനേഷൻ മിഷ്യൻ,പേപ്പറുകൾ,നോട്ടിലുള്ള ത്രെഡ് ഒട്ടിക്കാനുള്ള ഗിഫ്റ്റ് പാക്കിങ്ങിനുള്ള ടാപ്പ്,സിപിയു എന്നിവയാണ് പിടിച്ചെടുത്തത്.ഡിസംബർ മാസമാണ് പ്രതികൾ വീട് വാടകയ്ക്കെടുത്തത്.അത്തർ കച്ചവടത്തിനാണെന്നാണ് ഇവർ പരിസരവാസികളോട് പറഞ്ഞത്.ആവശ്യത്തിന് ഒന്നാം പ്രതി സലീം മാത്രമാണ് പുറത്തിറങ്ങാറുള്ളൂ.അതുകൊണ്ടു തന്നെ നാട്ടുകാർക്ക് ഇവരാരുമായും ബന്ധമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
പോലീസ് റെയ്ഡിന് എത്തിയപ്പോഴാണ് കള്ളനോട്ട് പ്രിന്റിംഗ് കേന്ദ്രമാണെന്ന് നാട്ടുകാർ അറിയുന്നത്.കേസ്സിലെ മൂന്നാം പ്രതി മലപ്പുറം പൂക്കോട്ടുപാടത്തുള്ള ലത്തീഫ് ഒളിവിലാണ്.ഇയ്യാൾക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.പനമരത്തുള്ള ഒരു കടയിൽ 2000 രൂപയുടെ ഒരു കള്ള നോട്ട് എത്തിയതായും,കട ഉടമ നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് നശിപ്പിച്ചതായും സിഐ വ്യക്തമാക്കി.ബംഗളുരു കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന റാക്കറ്റുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.കേസ് സിബിസിഐഡി യ്ക്ക് കൈമാറുന്ന നടപടി ക്രമങ്ങൾ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തൊണ്ടി മുതലുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.റെയ്ഡിൽ എഎസ്ഐ മാരായ ബാബു കക്കട്ടിൽ,സിഎച്ച്ഗം ഗാധരൻ,സീനിയർ സിപിഒകെപി രാജീവൻ,സിപിഒ മാരായ കെ യൂസഫ്,വിവി ഷാജി,പ്രദീപൻ എന്നിവരും പങ്കെടുത്തു.