കോഴിക്കോട്ടെ കറാച്ചി ഹോട്ടലിനേയും വെറുതെ വിട്ടില്ല, ബിജെപിയുടെ ഭീഷണി, കറാച്ചി ദർബാറിന് സംഭവിച്ചത്!
Recommended Video
കോഴിക്കോട്: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പേരില്‍ പാകിസ്താനെതിരെ രാജ്യത്ത് കടുത്ത ജനവികാരമാണ് ഉയരുന്നത്. കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ സമാധാന സൂചനയായി വിട്ടയക്കാന്‍ തയ്യാറായി എങ്കിലും, മറുവശത്ത് അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുക തന്നെയാണ്.
അതിനിടെ പാകിസ്താന്‍ വിരോധത്തിന്റെ വിചിത്രമായ പല കാഴ്ചകളുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്ത് വരുന്നത്. കറാച്ചി എന്ന പേരിലുളളത് കൊണ്ട് ബെംഗളൂരുവിലെ പ്രശസ്തമായി ഇന്ത്യന്‍ ബേക്കറി കഴിഞ്ഞ ദിവസം സംഘപരിവാറുകാര്‍ പൂട്ടിച്ചിരുന്നു. കോഴിക്കോട്ടുളള കറാച്ചി ഹോട്ടലിനും സമാന അനുഭവം ഉണ്ടായിരിക്കുകയാണ്.
പാക് വിഭവം വിളമ്പുന്ന കറാച്ചി
കോഴിക്കോട് ജില്ലയിലെ പൊറ്റമ്മല്‍ ജംഗ്ഷനിലാണ് പ്രശസ്തമായ കാലിക്കറ്റ് കറാച്ചി ദര്‍ബാര്‍ എന്ന ഹോട്ടലില്‍. ദുബായിലും മറ്റും പ്രസിദ്ധമായ കറാച്ചി ഹോട്ടലിന്റെ ചുവട് പിടിച്ചാണ് പാകിസ്താനി വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടല്‍ മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് ഭക്ഷണപ്രിയത്തിന് പേര് കേട്ട കോഴിക്കോട് ആരംഭിച്ചത്.
പേരിലൊരു മാറ്റം
രണ്ട് വര്‍ഷം മുന്‍പാണ് ഹോട്ടല്‍ തുറന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ബീച്ച് റോഡിന് അടുത്തും ഹോട്ടലിന് ബ്രാഞ്ച് തുറന്നിട്ടുണ്ട്. കോഴിക്കോട്ട ഭക്ഷണ പ്രിയര്‍ക്ക് പ്രിയങ്കരമായ ഈ ഹോട്ടലിന്റെ പേരില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി മുതല്‍ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ പുൽവാമ ആക്രമണത്തിന് പിന്നാലെ
ബിജെപിയുടെ ഭീഷണി
ഹോട്ടലിന് മുന്നിലെ ബോര്‍ഡില്‍ നിന്നും കറാച്ചി എന്നത് മറച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ഹോട്ടല്‍ ഉടമയായ ജംഷി പറയുന്നത് ഇങ്ങനെയാണ്. പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായി 40 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കോഴിക്കോട്ടെ ചില പ്രാദേശിക ബിജെപി നേതാക്കള്‍ ഹോട്ടലില്‍ എത്തുകയും പേര് മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
പേര് മറയ്ക്കണം
ഇതേ ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവരാണ് ഈ നേതാക്കള്‍. തല്‍ക്കാലത്തേക്ക് പേര് മറക്കാന്‍ അവര്‍ ആവശ്യപ്പെട്ടുവെങ്കിലും ജംഷി അത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് നേതാക്കള്‍ വീണ്ടും എത്തുകയും എന്തുകൊണ്ട് പേര് മാറ്റിയില്ല എന്ന് ചോദിക്കുകയും ചെയ്തുവെന്ന് ജംഷി പറയുന്നു.
ഇനി കാലിക്കറ്റ് ദർബാർ
ഇതോടെയാണ് ഹോട്ടലിന്റെ പേരില്‍ നിന്നും കറാച്ചി മാറ്റുകയും കാലിക്കറ്റ് ദര്‍ബാര്‍ എന്ന് മാത്രമാക്കുകയും ചെയ്തത്. ബീച്ചിന് സമീപത്തുളള ബ്രാഞ്ചിന്റെ പേരില്‍ നിന്നും കറാച്ചിയുടെ ക മാത്രമാണ് മറച്ചിരിക്കുന്നത്. ബെംഗളൂരുവിലെ കറാച്ചി ഹോട്ടലിന് നേര്‍ക്ക് ഭീഷണിയുണ്ടായ സംഭവത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നുവെന്ന് ജംഷി പറയുന്നു.
ഭാവിയിലും ഇനി കറാച്ചി വേണ്ട
കോഴിക്കോട് പോലൊരു സ്ഥലത്ത് ഇത്തരമൊരു അവസ്ഥയുണ്ടാകുമെന്ന് കരുതിയില്ലെന്ന് ജംഷി പറയുന്നു. ചൈനയുമായി യുദ്ധമുണ്ടാവുകയാണ് എങ്കില്‍ ചൈനീസ് റെസ്റ്റോറന്റുകളുടെ പേര് മാറ്റണം എന്ന് പറയുമോ എന്ന് ജംഷി ചോദിക്കുന്നു. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇനി തുടങ്ങുന്ന ഔട്ട്‌ലെറ്റുകള്‍ക്ക് കാലിക്കറ്റ് ദര്‍ബാര്‍ എന്ന് മാത്രം പേര് വെക്കാനാണ് ജംഷിയുടെ തീരുമാനം.
ബെംഗളൂരുവിലും പ്രതിഷേധം
പുല്‍വാമയ്ക്ക് പിന്നാലെ ബെംഗളൂരുവിലെ കറാച്ചി ബേക്കറിക്ക് നേരെ ബോംബാക്രമണ ഭീഷണി അടക്കം ഉയര്‍ന്നിരുന്നു. ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി ആളുകള്‍ തടിച്ച് കൂടുകയായിരുന്നു. പേര് മാറ്റണം എന്നതായിരുന്നു ആവശ്യം. കടക്കാരെ കൊണ്ട് പേര് മറയ്ക്കുകയും മുന്നില്‍ ത്രിവര്‍ണ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.
ബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് പ്രദേശവാസികൾ പറയുന്നത്! റോയിട്ടേഴ്സ് വാർത്ത ഇങ്ങനെ