കരിപ്പൂര്‍ വിമാന അപകടം ഞെട്ടിക്കുന്നത്: അനുശോചിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കരിപ്പൂരിലെ രാജ്യത്തെ ഞെട്ടിച്ച വിമാനാപകടത്തില്‍ ദുഖവും നടുക്കവും രേഖപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ . കേരളത്തിൽ ഒരു ദിവസം രണ്ട് വലിയ അപകടങ്ങളാണുണ്ടായത്. ഇടുക്കിയിലെ രാജമല സംഭവത്തിൻ്റെ നടുക്കം മാറും മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച കരിപ്പൂർ ദുരന്തം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം വിമാനാപകടവുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. കരിപ്പൂര്‍ വിമാന അപകടത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ചതായി മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തിൽ പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നും വിമാനം തെന്നിമാറുകയായിരുന്നു. 35 അടി താഴ്ചയിലേക്കാണ് വിമാനം വീണത്. കോക് പിറ്റും യാത്രക്കാര്‍ ഇരിക്കുന്ന ഭാഗവുമായി വിമാനം രണ്ടായി പിളര്‍ന്നു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications