കാലിക്കറ്റ് വിസി ബയോഡാറ്റയിലും കൃത്രിമം കാണിച്ചോ?
കോഴിക്കോട്: വിവാദങ്ങളവസാനിക്കാത്ത കാലിക്കറ്റ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. വൈസ് ചാന്‍സലര്‍ ഡെ എം അബ്ദുള്‍ സലാം സമര്‍പ്പിച്ച ബയോഡാറ്റയില്‍ കൃത്രിമം കാണിച്ചു എന്നാണ് ആക്ഷേപം.
ദേശാഭിമാനിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവരാവകാശ രേഖകളുടെ പിന്‍ബലത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
വൈസ് ചാന്‍സലര്‍ ആകാനുള്ള യോഗ്യതയിലാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സര്‍വ്വകലാ ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ബയോഡാറ്റയില്‍ വിവരങ്ങള്‍ തെറ്റായിട്ടാണ് അബ്ദുള്‍ സലാം നല്‍കിയിരിക്കുന്നത്.
ആകെ 32 വര്‍ഷത്തെ ജോലി പരിചയമാണ് ബയോഡാറ്റയില്‍ അവകാശപ്പെടുന്നത്. 13 വര്‍ഷം പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും 15 വര്‍ഷത്തെ ഭരണ പരിചയമുണ്ടെന്നും വിസി അവകാശപ്പെടുന്നു. എന്നാല്‍ ഇതിനിടെ അദ്ദേഹം ശമ്പളമില്ലാത്ത അവധിയെടുത്ത കാലഘട്ടത്തേയും അനുഭവ പരിചയത്തില്‍ ഉള്‍പ്പെടുത്തി എന്നാണ് ആരോപണം.
2003 സെപ്റ്റംബര്‍ 24 മുതല്‍ 2007 ആഗസ്റ്റ് 31 വരെ അബ്ദുള്‍ സലാം ശമ്പളമില്ലാത്ത അവധിയെടുത്തിട്ടുണ്ടെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. കാര്‍ഷിക സര്‍വ്വകലാശാലയില്‍ പ്രൊഫസറായിരിക്കെ കുവൈത്ത് സർവ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി ജോലി ചെയ്യാനായിരുന്നു ഈ അവധി. എന്നാല്‍ വിസിറ്റിങ് പ്രൊഫസറായി ജോയി ചെയ്തതിനെ സര്‍വ്വീസില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് പറയുന്നത്.
13 വര്‍ഷം പ്രൊഫസറായി ജോലി ചെയ്തിട്ടുണ്ടെന്ന വൈസ് ചാന്‍സലറുടെ അവകാശവാദം തെറ്റാണെന്നും പറയുന്നു. 32 വര്‍ഷം സര്‍വ്വീസ് ഉണ്ടെന്ന് അവകാശപ്പെടുന്ന വിസി മറ്റൊരിടത്ത് ഇത് 35 വര്‍ഷമാണെന്നും പറയുന്നുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പുതിയ വിവാദത്തിനാണ് ഇത് വഴിവച്ചിരിക്കുന്നത്.