ഏമാന്റെ ഭാര്യയുടെ പ്രസവം നോക്കണം.. മാഡത്തിന് പുത്തന്‍ ബ്ലൗസ് എത്തിക്കണം.. ഇതൊക്കെയാണ് പണി!
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ദാസ്യപ്പണി വിഭാഗം സേനയേയും ആഭ്യന്തര വകുപ്പിനെയും ഒരുപോലെ നാണം കെടുത്തിയിരിക്കുകയാണ്. നിയമസഭയിലും പോലീസിനകത്തെ ദാസ്യപ്പണി വിവാദം വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നത്.
പോലീസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ വേലക്കാരാവേണ്ടി വരുന്ന അവസ്ഥയ്ക്ക് എതിരെ പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിച്ചു. പോലീസുകാരുടെ അടിമപ്പണികളെക്കുറിച്ച് അവിശ്വസനീയമായ കഥകളാണ് ഓരോ ജില്ലയില്‍ നിന്നും പുറത്ത് വരുന്നത്.
പ്രസവം നോക്കാനും പോലീസോ
രാജസ്ഥാന്‍ സ്വദേശിയായ ഐപിഎസ്സുകാരന്‍ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്ക് വരെ പോലീസുകാരെ നിയമിച്ചതായാണ് ആരോപണം. കെ മുരളീധരന്‍ എംഎല്‍എയാണ് നിയമസഭയില്‍ ഈ ആരോപണം ഉന്നയിച്ചത്. രണ്ട് മാസമായി ഇവര്‍ ശമ്പളം വാങ്ങുന്നത് മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു. ക്രമസമാധാന പാലനം നടത്തേണ്ട പോലീസുകാര്‍ നായയെ കുളിപ്പിക്കാനും അവയ്ക്ക് മീന്‍ വാങ്ങാനും പോകേണ്ട ഗതികേടിലാണ്.
ഏമാന്റെ പട്ടിയെ നോക്കണം
പോലീസിന്റെ ഡോഗ് സ്‌ക്വാഡിലെ പല പോലീസുകാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിയെ പരിചരിക്കലാണത്രേ ജോലി. ഡോഗ് സ്‌ക്വാഡ് അംഗമായ സിപിഒ ജെ സന്തോഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എഡിജിപി സുദേഷ് കുമാറിന്റെ പട്ടിയെ ദില്ലിയില്‍ നിന്നും കൊണ്ട് വന്നപ്പോള്‍ വിമാനത്താവളത്തില്‍ പോയി സ്വീകരിക്കേണ്ടതായി വന്നു. ഒരു തവണ പകര്‍ച്ചവ്യാധി വന്ന പട്ടിയുടെ കടിയേല്‍ക്കുകയുമുണ്ടായി.
എസ്ഐക്ക് ജോലി വയർ കുറയ്ക്കൽ
കേരള പോലീസിലെ ഒരു ഉന്നതന് വയറ് കുറയ്ക്കാന്‍ സഹായിക്കുക എന്നതായിരുന്നു ഒരു എസ്‌ഐയുടെ ജോലി. വ്യായാമം അഭ്യസിപ്പിക്കണം. ഒപ്പം പ്രഭാത സവാരിക്ക് അകമ്പടി സേവിക്കുകയും ചെയ്യണം. പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഈ എസ്‌ഐയുടെ ആകെയുള്ള ജോലി ഇത് മാത്രമാണ്. അതും ആഴ്ചയില്‍ മൂന്നോ നാലോ ദിവസം മാത്രം.
മാഡത്തിന് കുപ്പായമെത്തിൽ
പോലീസ് ഏമാന്റെ ഭാര്യയുടെ പുത്തന്‍ ബ്ലൗസ് അടിയന്തര തപാലില്‍ എത്തിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട്. എറണാകുളത്തെ ഒരു മുന്‍ ഡിഐജി കീഴുദ്യോഗസ്ഥന് ഏല്‍പ്പിച്ച ജോലി അടിയന്തരമായി ഒരു തപാല്‍ തിരുവനന്തപുരത്ത് എത്തിക്കണം എന്നതായിരുന്നു. ഔദ്യോഗിക തപാലാണെന്ന് കരുതി പോലീസുകാരന്‍ പെട്ടെന്ന് തന്നെ തപാല്‍ കൈപ്പറ്റി. ഔദ്യോഗിക വാഹനത്തില്‍ പോലീസുകാരനെ ബസ് സ്‌റ്റോപ്പിലെത്തിച്ച് കയറ്റി വിട്ടു.
ഔദ്യോഗിക സ്വഭാവമുള്ള 'ബ്ലൗസ് '
രാത്രി ഒന്‍പത് മണിയോടെ തിരുവനന്തപുരത്തെ ഡിഐജിയുടെ വീട്ടില്‍ സാധനമെത്തിച്ചു. അവിടുത്തെ പോലീസുകാരന്‍ എന്തേ താമസിച്ചത് മാഡം കുറേ നേരമായി കാത്ത് നില്‍ക്കുന്നു എന്ന് പറഞ്ഞ് കവര്‍ വാങ്ങി അകത്തേക്ക് ഓടി. ആ പോലീസുകാരന്‍ തിരികെ വന്നപ്പോള്‍ മാത്രമാണ് കവറില്‍ ഔദ്യോഗിക സ്വഭാവമുള്ള 'ബ്ലൗസ് ' ആണെന്ന് മനസ്സിലായതത്രേ. ഇത്തരത്തില്‍ സേനയെ ഒന്നാകെ നാണം കെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.