'ജോർജുകുട്ടി അടക്കം ക്രിസ്ത്യാനികൾ, ഹിന്ദു സംസ്ക്കാരം നശിപ്പിക്കുന്നു', ദൃശ്യം 2വിനെതിരെ വിദ്വേഷ പ്രചാരണം
കൊച്ചി: മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളില്‍ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലാണ് ദൃശ്യം റിലീസ് ചെയ്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ കേരളത്തിന് അകത്ത് നിന്ന് മാത്രമല്ല പുറത്ത് നിന്നും വന്‍ പ്രതികരണങ്ങള്‍ ദൃശ്യം 2ന് ലഭിക്കുന്നു. അതിനിടെ ദൃശ്യം 2വിനെതിരെ കടുത്ത വിദ്വേഷ ക്യാംപെയ്‌നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ
വൻ വിജയമായി ദൃശ്യം 2
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍, മീന എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം പുറത്ത് ഇറങ്ങിയപ്പോള്‍ വന്‍ സ്വീകാര്യത ആണ് ലഭിച്ചിരുന്നത്. ഹിന്ദി അടക്കം വിവിധ ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു. വലിയ ഹൈപ്പുമായി എത്തിയ ദൃശ്യം 2വും പ്രതീക്ഷകള്‍ മോശമാക്കിയില്ല. ചിത്രം വന്‍ ഹിറ്റായി മുന്നേറുകയാണ്.
വിവിധ പ്രേക്ഷകരിലേക്ക്
ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍ അടക്കമുളളവര്‍ ദൃശ്യം 2നെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. ഒടിടി റിലീസ് ആയത് കൊണ്ട് തന്നെ വിവിധ ഭാഷകളിലുളള പ്രേക്ഷകരിലേക്കാണ് ചിത്രം എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്ത് നിന്നുളള ചില ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് ദൃശ്യത്തിന് എതിരെ വിദ്വേഷ പ്രചാരണവും വ്യാപകമായി നടക്കുന്നു.
വിദ്വേഷ പ്രചാരണം
ഹിന്ദുത്വവാദികളാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ദൃശ്യം 2ല്‍ ക്രിസ്ത്യാനികളാണ് കൂടുതല്‍ എന്നും അത് ഹിന്ദു സംസ്‌ക്കാരത്തെ നശിപ്പിക്കുന്നതാണ് എന്നതുമടക്കമുളള വിചിത്രമായ പ്രതികരണങ്ങളാണ് ഇത്തരക്കാര്‍ നടത്തുന്നത്. അതേസമയം ഇത്തരം വിദ്വേഷ ട്വീറ്റുകള്‍ക്ക് മലയാളികള്‍ അടക്കമുളളവര്‍ ചുട്ട മറുപടിയും നല്‍കുന്നുണ്ട്.
90 ശതമാനം ക്രിസ്ത്യാനികൾ
ജയന്ത എന്നയാളുടെ ട്വീറ്റ് ഇങ്ങനെയാണ്: ഇപ്പോള്‍ ദൃശ്യം 2 കണ്ടതേ ഉളളൂ. സിനിമയിലെ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണ്. ഹിന്ദുക്കള്‍ അവരുടെ സ്വന്തം കൈ കൊണ്ട് തന്നെ സ്വന്തം സംസ്‌ക്കാരം നശിപ്പിക്കുന്നവരാണോ എന്നാണ് ട്വീറ്റ്. മിക്ക ദക്ഷിണേന്ത്യന്‍ സിനിമകളും യേശുവിനേയും ക്രിസ്ത്യന്‍ പേരുകളും കാണിക്കുന്നതാണെന്നും ഇയാള്‍ പറയുന്നു.
അജണ്ടയാണെന്ന് പ്രചാരണം
കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്ര പ്രദേശിലും ഹിന്ദുക്കളൊന്നും അവശേഷിക്കുന്നില്ല എന്നാണ് തോന്നുന്നത് എന്നും ഒരിക്കല്‍ മതം മാറിക്കഴിഞ്ഞാല്‍ ഹിന്ദുക്കള്‍ യഥാര്‍ത്ഥത്തിലുളള മതവിശ്വാസികളേക്കാള്‍ അപകടകാരികളാണ് എന്നും ഇയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് അജണ്ടയാണ് എന്നാണ് രമ്യ എസ് എന്‍ എന്ന അക്കൗണ്ടില്‍ നിന്നുളള ട്വീറ്റ്.
'ജോര്‍ജുകുട്ടിക്കെതിരെ കേസെടുക്കണം'
ബോളിവുഡ് മുസ്ലീം മതവിഭാഗത്തില്‍ ഉളളവര്‍ പിടിച്ചടക്കിയത് പോലെ ടോളിവുഡും കോളിവുഡും മോളിവുഡും ക്രിസ്ത്യാനികള്‍ പിടിച്ചടക്കിയോ എന്നൊക്കെയാണ് ചര്‍ച്ചകള്‍. ഇത്തരം വിദ്വേഷ ട്വീറ്റുകള്‍ക്ക് ചിലര്‍ രസകരമായ മറുപടിയും നല്‍കിയിട്ടുണ്ട്. ഹിന്ദുവായ വരുണിനെ കൊന്ന ക്രിസ്ത്യാനിയായ ജോര്‍ജുകുട്ടിക്കെതിരെ കേസെടുക്കണം എന്നാണ് പരിഹാസ രൂപത്തിലുളള കമന്റുകള്‍.
മതവര്‍ഗീയവാദികൾ കാണേണ്ട
കേസ് അട്ടിമറിക്കാനാണ് റോയ് എന്ന പോലീസുകാരന് കേരള സര്‍ക്കാര്‍ അന്വേഷണ ചുമതല നല്‍കിയത് എന്നും പരിഹാസരൂപത്തില്‍ വിദ്വേഷ പ്രചാരണത്തിന് മറുപടി നല്‍കുന്നുണ്ട്. മതവര്‍ഗീയവാദികളായ ആളുകള്‍ ദക്ഷിണേന്ത്യയില്‍ നിന്നുളള സിനിമകള്‍, പ്രത്യേകിച്ചും മലയാളത്തില്‍ ഉളള സിനിമകള്‍ കാണരുത് എന്നും ഇത്തരം വിദ്വേഷക്കാര്‍ക്ക് ചിലര്‍ മറുപടി നല്‍കുന്നുണ്ട്.