ക്രിമിനൽ പോലീസുകാർക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ; നിയമോപദേശം തേടി, ചട്ടം 10 നിലനിൽക്കുമോ?
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതു മുതൽ പോലീസ് സേനയെ കുറിച്ച് വൻ വിമർശനമായിരുന്നു. ലോക്കപ്പ്മരണങ്ങൾ പോലീസ് സേനയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിന് കാരണമായിരുന്നു. സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 772 പോലീസുകാര്‍ ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. 772 പേരിൽ എട്ട് വനിതകളാണ് എന്നതും ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.
തിരുവനന്തപുരം സിറ്റി(84), തിരുവനന്തപുരം റൂറല്‍(110), കൊല്ലം(48), കൊല്ലം റൂറല്‍(42), പത്തനംതിട്ട (35), ആലപ്പുഴ (64), കോട്ടയം(42), ഇടുക്കി(26), എറണാകുളം(50), എറണാകുളം റൂറല്‍(40), തൃശൂര്‍(36), തൃശൂര്‍ റൂറല്‍( 30), പാലക്കാട്(48), മലപ്പുറം(37), കോഴിക്കോട്(18), കോഴിക്കോട് റൂറല്‍(16), വയനാട്(11), കണ്ണൂര്‍(18), കാസർകോട്(17) എന്നിങ്ങനെയാണ് കേസിൽ ഉൾപ്പെട്ട പോലീസുകാരുടെ വിവരം. വയനാടാണ് ഏറ്റവും കുറവ്, ഏറ്റവും കൂടുതൽ തിരുവനന്തപുരം റൂറലിലുമാണ്.

സർക്കാർ നിയമോപദേശം തേടി
എന്നാൽ പോലീസ് സേനയിൽ ക്രിമിനലുകളെ വെച്ച്പൊറുപ്പിക്കാൻ കഴിയില്ലെന്ന് തന്നെയാണ് പിണറായി സർക്കാർ നിലപാട് എന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കങ്ങൾ. ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ സർവീസിൽനിന്ന് നീക്കം ചെയ്യാനാകുമോയെന്ന് അഡ്വക്കറ്റ് ജനറലിൽ നിന്ന് സർക്കാർ നിയമോപദേശം തേടിയെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. മലയാള മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സുപ്രീംകോടതി വിധി
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പോലീസുകാരെ നടപടികൾ പൂർത്തിയാക്കി സർവീസിൽനിന്ന് നീക്കം ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണെങ്കിൽ അതിൽ തീർപ്പ് കൽപ്പിച്ചതിനുശേഷമേ നടപടികൾ പാടുളളൂ എന്നാണ് കേരള പൊലീസ് ഡിപ്പാർട്ട്മെന്‍റൽ എൻക്വയറീസ് പണിഷ്മെൻറ് ആന്റ് അപ്പീൽ റൂൾസിലെ ചട്ടം പത്തിലെ വ്യവസ്ഥ. സുപ്രീം കോടതി വിധി വന്നതിനാൽ ചട്ടം 10 നിലനിൽക്കുമോയെന്നാണ് സർക്കാർ പരിശോധിക്കുന്നത്.

ഗുരുതര കേസുകളിൽപെട്ട 59 പോലീസുകാർ
ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ട 59 പോലീസുകാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചവരും കൂട്ടത്തിലുണ്ട്. ഇവരെ പിരിച്ചു വിടണമെന്നാണ് ഡിജിപിയുടെയും നിലപാടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1,129 പൊലീസുകാരുണ്ടെന്ന് വിവരാവകാശ രേഖകള്‍ പുറത്തുവന്നതിനെത്തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു. തുടർന്ന് ഡിജിപി ക്രൈമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാലംഗ സമിതി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 ഉദ്യോഗസ്ഥരുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ക്രിമിനൽ കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
ഡിവൈഎസ്പി റാങ്ക് മുതല്‍ സിവിൽ പോലീസ് ഓഫിസര്‍വരെയുള്ളവര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അഞ്ഞൂറിലധികം പേരും സിവിൽ പോലീസുകാരാണ്. സേനയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥരുണ്ടെന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണെന്നും, ശിക്ഷ ലഭിച്ചതിനുശേഷവും ചിലര്‍ സേനയില്‍ തുടരുന്നതായും ഡിജിപി മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ പോലീസുകാർക്കെതിരെ കോടതികളിൽ കേസ് നിലനിൽക്കുന്നതിനാൽ അവ തീർപ്പായതിനുശേഷം മാത്രമേ പിരിച്ചു വിടാൻ കഴിയൂ എന്നാണ് പോലീസ് നിലപാട്.












Click it and Unblock the Notifications