കോൺഗ്രസിന്റെ കാര്യം പ്രേമചന്ദ്രൻ തീരുമാനിക്കും? 'ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തിരുവനന്തപുരത്ത്' ആരുടെ ഐഡിയ?
തിരുവനന്തപുരം: യുഡിഎഫിലെ താരതമ്യേന ചെറിയ ഘടകക്ഷികളില്‍ ഒന്നാണ് ആര്‍എസ്പി. എങ്കിലും മുന്നണിയില്‍ നിര്‍ണായമായ സ്ഥാനം ആര്‍എസ്പിയ്ക്ക് യുഡിഎഫും കോണ്‍ഗ്രസും നല്‍കിപ്പോരാറുണ്ട്. ആര്‍എസ്പി എംപിയായ എന്‍കെ പ്രേമചന്ദ്രനാണ് പലപ്പോഴും ചാനല്‍ ചര്‍ച്ചകളിലെ യുഡിഎഫ് കുന്തമുന.
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവനന്തപുരം ജില്ലയിലെ ബിജെപി ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കണം എന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് എന്‍കെ പ്രേമചന്ദ്രന്‍ ആണെന്നാണ് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങളും വിലയിരുത്തലുകളും...
കോണ്‍ഗ്രസിലെ ശക്തര്‍
തിരുവനന്തപുരം ജില്ലയിലെ ബിജെപി ശക്തികേന്ദ്രങ്ങളാണ് നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം എന്നിവ. ഇവിടങ്ങളില്‍ കോണ്‍ഗ്രസിലെ ശക്തരായ നേതാക്കള്‍ മത്സരിക്കണം എന്ന ആവശ്യം ഇതിന് മുമ്പും പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്. നേമത്തെ പറ്റി പല ആക്ഷേപങ്ങളും മുമ്പ് ഉയര്‍ന്നിരുന്നു.
പ്രേമചന്ദ്രന്‍ പറഞ്ഞപ്പോള്‍
എന്നാല്‍ ഇത്തവണ ആര്‍എസ്പി നേതാവും ലോക്‌സഭ എംപിയും ആയ എന്‍കെ പ്രേമചന്ദ്രന്‍ ആണ് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടതത്രെ. ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പോരാടും എന്ന സന്ദേശം നല്‍കാന്‍ ഇത് സഹായിക്കും എന്നതാണ് പ്രേമചന്ദ്രന്‍ കണ്ട നേട്ടം. ബിജെപി വിരുദ്ധതത കേരളത്തില്‍ ഏറ്റവും വിജയകരമായി ഉപയോഗിച്ച് പോരുന്നത് സിപിഎം ആണെന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇത്.
കൈവിട്ടുപോയ നിര്‍ദ്ദേശം
ഘടകകക്ഷികള്‍ സാധാരണ ഇത്തരത്തിലുള്ള പല നിര്‍ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാറുണ്ട്. അതില്‍ പലതും അതുപോലെ തള്ളപ്പെടുകയാണ് പതിവ്. മുസ്ലീം ലീഗ് കോൺഗ്രസിനേയും യുഡിഎഫിനേയും ഹൈജാക്ക് ചെയ്യുന്നു എന്നൊരു ആക്ഷേപവും ഉണ്ട്. എന്നാല്‍ പ്രേമചന്ദ്രന്‍ മുന്നോട്ട് വച്ച ഈ നിര്‍ദ്ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്ന സാഹചര്യമാണ് പിന്നീട് കണ്ടത്. ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു.
നേട്ടമുണ്ടാകും
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തലസ്ഥാന ജില്ലയില്‍ മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കും എന്ന് തന്നെയാണ് ഭൂരിപക്ഷം പ്രവര്‍ത്തകരുടേയും ചിന്ത. എന്നാല്‍ ചര്‍ച്ചയ്ക്കപ്പുറത്ത്, ഇക്കാര്യം എങ്ങനെ നടപ്പിലാകും എന്നതാണ് കോണ്‍ഗ്രസിലെ ഏറ്റവും വലിയ പ്രശ്‌നം. ഉമ്മന്‍ ചാണ്ടിയോടോ രമേശ് ചെന്നിത്തലയോടോ ഇന്ന മണ്ഡലത്തില്‍ മത്സരിക്കണം എന്ന് കടുപ്പിച്ച് പറയാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.
രണ്ട് പേരും ഉറച്ച് തന്നെ
എന്തായാലും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ക്കില്ലെന്നാണ് സൂചന. പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് കണിശമായിത്തന്നെ ഉമ്മന്‍ ചാണ്ടി പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയതാണ്. തന്റേയും കുടുംബത്തിന്റേയും വോട്ടും ഹരിപ്പാട് മണ്ഡലത്തിലേക്ക് മാറ്റിക്കഴിഞ്ഞു.
കോണ്‍ഗ്രസിനകത്ത്
കോണ്‍ഗ്രസിന് പുറത്തുള്ള ഒരാളുടെ നിര്‍ദ്ദേശം എങ്ങനെ കോണ്‍ഗ്രസിനകത്ത് ഇത്രയും ചര്‍ച്ചയായി എന്നതും ചിലരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കും എന്ന മട്ടിലായിരന്നു വലിയ പ്രചാരണം എന്നതും ശ്രദ്ധേയമാണ്. പുറത്തുള്ളവര്‍ പാര്‍ട്ടിയിലെ ചര്‍ച്ചകളെ നിയന്ത്രിയ്ക്കുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
ഉടനടി പ്രതികരണം
ഇത്തരമൊരു വാര്‍ത്ത പ്രചരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടി പ്രതികരണവുമായി രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്. രമേശ് ചെന്നിത്തല അരുവിക്കരയില്‍ മത്സരിച്ചേക്കുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ഹരിപ്പാട് പരാജയ ഭീതിയെ തുടര്‍ന്നാണിത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു ചെന്നിത്തല പ്രതികരിച്ചത്.
കസ്റ്റംസിനെ കുരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; നിയപ്രകാരം തന്നെ... ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം!