ബാലഭാസ്‌കറിന് നട്ടെല്ലിന് ഗുരുതര പരിക്ക്, ഭാര്യയുടെ ആന്തരികാവയവങ്ങൾക്ക് തകരാർ, അടിയന്തര ശസ്ത്രക്രിയ
തിരുവനന്തപുരം: മലയാളികളെ ഒന്നാകെ കണ്ണീരില്‍ ആഴ്ത്തിയിരിക്കുകയാണ് പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിനും കുടുംബത്തിനുമുണ്ടായ വാഹനാപകടം. പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ട് വയസ്സുകാരിയായ മകള്‍ തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടേയും ഡ്രൈവര്‍ അര്‍ജുനിന്റെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടിയന്തര ശസ്ത്രക്രിയ
വാഹനാപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭാര്യ ലക്ഷ്മിയുടെ ആന്തരികാവയവങ്ങള്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. ബാലഭാസ്‌കറിനേയും ലക്ഷ്മിയേയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാര്‍ അപകടം
ഉച്ചയോടെ ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ടോടെയാണ് അവസാനിച്ചത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ആദ്യം ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് ദിവസം കാത്തിരിക്കണം
വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ ഉറക്കം തൂങ്ങിയതാണ് അപകട കാരണം എന്നാണ് കരുതുന്നത്. അര്‍ജുന്റെ രണ്ട് കാലുകളും അപകടത്തില്‍ ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയിലാണ്. മാത്രമല്ല അര്‍ജുന്റെ ആന്തരികാവയവങ്ങള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. മൂവരുടേയും ആരോഗ്യനിലയെ കുറിച്ച് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
15 വര്‍ഷത്തെ കാത്തിരിപ്പ്
വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ പേരില്‍ വഴിപാടും പ്രാര്‍ത്ഥനകളും നടത്തുന്നതിന് വേണ്ടിയാണ് ബാലഭാസ്‌കറും ഭാര്യയും തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോയത്. തിരികെ വരുന്ന വഴിയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
വാഹനം വെട്ടിപ്പൊളിച്ചു
പുലര്‍ച്ചെ നാലരയോടെയാണ് അപകടം. നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ സമീപത്തുളള മരത്തിലിടിച്ച് പൂര്‍ണമായും തകര്‍ന്നു. റോഡിലൂടെ കടന്ന് പോയ മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഹൈവേ പോലീസ് എത്തിയാണ് വാഹനം വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
കണ്ണീരായി തേജസ്വിനി
ആദ്യം കുഞ്ഞിനെ ആണ് ആശുപത്രിയിലേക്ക് എത്തിച്ചത്. കാറില്‍ നിന്ന് പുറത്തേക്ക് എടുക്കുമ്പോള്‍ തേജസ്വിനി അബോധാവസ്ഥയില്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ കാറിന്റെ മുന്‍സീറ്റില്‍ ബാലഭാസ്‌കറിന്റെ മടിയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു തേജസ്വിനി.
രണ്ട് വയസ്സുകാരി തേജസ്വിനിയുടെ മരണം ഒഴിവാക്കാവുന്നതായിരുന്നു! മുരളി തുമ്മാരുകുടി എഴുതുന്നു
ബിഷപ്പ് ഫ്രാങ്കോ അല്ല, നമ്പർ 5968! ഇറ്റാലിയൻ ഭക്ഷണവും സ്കോച്ചും ഇല്ല, പുളിശേരിയും ചോറും