തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.. ആളപായമില്ല
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു പൂർണമായും കത്തിനശിച്ചു. ഡ്രൈവർ കാർ നിർത്തി ഇറങ്ങി ഓടിയതിനാൽ വൻദുരന്തം ഒഴിവായി.പോങ്ങുംമൂട് പെട്രോൾ പാമ്പിന് സമീപം ഇന്നലെ വെകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. പോങ്ങുംമൂട് അർച്ചന നഗർ കാട്ടിൽ വീട്ടിൽ ദീപുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്.
അപകടം നടക്കുമ്പോൾ ദീപു മാത്രമേ കാറിലുണ്ടായിരുന്നുള്ളു. കെ.എൽ. 01 -എ.പി. 8795 എന്ന നമ്പറിലുള്ള ഫോർഡ് ഫിസ്റ്റ കാറാണ് അപകടത്തിൽപ്പെട്ടത്. ശ്രീകാര്യത്ത് നിന്നും ഉള്ളൂർ ഭാഗത്തേക്ക് കാറോടിച്ച് പോകുമ്പോൾ പോങ്ങുമൂട് പെട്രോൾ പമ്പിന് സമീപം വച്ച് കാറിനുള്ളിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട ദീപു, കാർ റോഡുവക്കിൽ ഒതുക്കി നിർത്തി ഡോർ തുറന്ന് പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ചെങ്കൽചൂള സ്റ്റേഷൻ ഓഫീസർ അശോക്കുമാറിന്റെ നേതൃത്വത്തിൽ ചെങ്കൽച്ചൂള, കഴക്കൂട്ടം ഫയർസ്റ്റേഷനുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീ കെടുത്തിയത്.കാറിന്റെ എൻജിനിൽ വെള്ളമില്ലാതെ എൻജിൻ ചൂടായതിനെത്തുടർന്ന് ഇലക്ട്രിക് വയറുകൾ കത്തി തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് ശ്രീകാര്യം- ഉള്ളൂർ റോഡിൽ ഒരുമണിക്കൂറോളം ഗതാഗത തടസമുണ്ടായി.