കോട്ടയത്ത് പെട്രോൾ പമ്പിൽ നിന്നിറങ്ങിയ മാരുതി കാറിന് തീപിടിച്ചു!നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു...
ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കാരണമാണ് കാറിലുള്ളവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്.
കോട്ടയം: കഞ്ഞിക്കുഴിയിലെ തിരക്കേറിയ റോഡിൽ ഓടുന്നതിനിടെ കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കഞ്ഞിക്കുഴിയിൽ വെച്ചാണ് മാരുതി 800 കാർ കത്തിനശിച്ചത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കാരണമാണ് കാറിലുള്ളവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്.
തോട്ടയ്ക്കാട് മാത്തൂര്‍ ജോയി തോമസ്(68) ആണ് കാറോടിച്ചിരുന്നത്. ജോയിയുടെ അമ്മ അന്നമ്മ (96), ഭാര്യ ജെയ്‌സമ്മ(65), മകള്‍ ജെയ്വി(32) എന്നിവരാണ് കാറിലുണ്ടായിരുന്നത്. നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം തോട്ടയ്ക്കാട്ടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

കഞ്ഞിക്കുഴിയിലെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ നിറച്ച ശേഷം ഏകദേശം 50 മീറ്റർ പിന്നിട്ടപ്പോഴാണ് ബോണറ്റിൽ നിന്ന് തീയും പുകയുമുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ കാറോടിച്ചിരുന്ന ജോയി വാഹനം ഒതുക്കി നിർത്തിയ ശേഷം, പ്രായമായ അമ്മയെയും ഭാര്യയെയും മകളെയും പുറത്തിറക്കി.
നാലുപേരും കാറിൽ നിന്ന് പുറത്തിറങ്ങിയ ഉടൻതന്നെ കാർ കത്തി. എന്നാൽ പെട്രോൾ ടാങ്കിന് തീപിടിക്കാത്തതിനാൽ വലിയ ദുരന്തമുണ്ടായില്ല. സമീപത്തെ പെട്രോൾ പമ്പിലെ അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തീപടരുന്നത് തടഞ്ഞു. കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് യൂണിറ്റെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായതെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ നിഗമനം.












Click it and Unblock the Notifications