സുധീരന്‍ കാര്‍ ഉപയോഗിച്ചതായി മദ്യവ്യവസായിയും
തൃശൂര്‍: മദ്യത്തിനെതിരെയും വ്യവസായികള്‍ക്കെതിരെയും പ്രതിഷേധിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ മദ്യവ്യവസായിയുടെ ആരോപണത്തിന് മുന്നില്‍ വിയര്‍ക്കുന്നു. 1991 മുതല്‍ 2001 ഒന്നുവരെ പത്തുവര്‍ഷക്കാലം സുധീരന്‍ ഉപയോഗിച്ച കാര്‍ മദ്യ വ്യവസായിയുടേതാണെന്ന ആരോപണമാണ് കോണ്‍ഗ്രസിനകത്ത് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയാണ് കഴിഞ്ഞദിവസം ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ആരോപണത്തിന് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് സുധീരന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനു പിന്നാലെ സുധീരന്‍ തന്റെ കാര്‍ ഉപയോഗിച്ചിരുന്നതായി മദ്യ വ്യവസായി ദിലീപ് കുമാര്‍ സ്ഥിതീകരിച്ചു.
ടി എന്‍ പ്രതാപന്‍ വഴിയാണ് കാര്‍ സുധീരന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പിതാവും താനും കോണ്‍ഗ്രസുകാരാണ് ആ ബന്ധം ഉപയോഗിച്ചാണ് കാര്‍ നല്‍കിയത്. വയനാട്ടിലും കോഴിക്കോടും തനിക്ക് ചാരായ ഷാപ്പും കള്ളുഷാപ്പും ഉണ്ടായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സുധീരനെതിരെ ഇപ്പോള്‍ ഇക്കാര്യം ആരോപിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാകാമെന്നും ദിലീപ്കുമാര്‍ ചൂണ്ടിക്കാട്ടി.
വിഎം സുധീരന്റെ കടുംപിടുത്തം മൂലമായിരുന്നു സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെയാണ് സുധീരന്‍ ബാറുടമകളുടെ ശത്രുവായത്. മദ്യവ്യവസായിയായ ഗോകുലം ഗോപാലന്റെ കൂടെ വേദി പങ്കിടുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നുകൂടി കഴിഞ്ഞദിവസം സുധീരന്‍ പറഞ്ഞതോടെ സുധീരനെതിരെ ഗുരുതരമായ ആരോപണവുമായി ബാറുടമകള്‍ രംഗത്തെത്തുകയായിരുന്നു.