കാരവാനിൽ രണ്ട് പേർ മരിച്ച സംഭവം; കാർബൺമോണോക്സൈഡ് ശ്വസിച്ചതോ മരണകാരണം?
വടകര: കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേർ മരിച്ചത് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചിട്ടാകാമെന്ന് പ്രാഥമിക നിഗമനം. എസിയുടെ പ്രവർത്തനം നിലച്ചതോടെ കാർബൺമോണോക്സൈഡ് പുറത്തുവന്നതാകാം മരണകാരണമെന്നാണ് വിലയിരുത്തൽ. പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
മലപ്പുറം എടപ്പാൾ സ്വദേശികളായ വാണിയമ്പലം പരിയാരത്ത് മനോജ് (49), കണ്ണൂർ തട്ടുമ്മൽ നെടുംചാലിൽ പരശ്ശേരിൽ ജോയൽ (26) എന്നിവരെയാണ് ഇന്ന് രാവിലെ കാരവാനിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. കഴിഞ്ഞ ദിവസം കുന്നംകുളത്തുകരായ ഒരു കുടുംബത്തെ ഞായറാഴ്ച ഒരു കല്ല്യാണത്തിൽ പങ്കെടുപ്പിക്കുന്നതിനായി കാരവാനിൽ ഇരുവരും ചേർന്ന് കണ്ണൂരിൽ എത്തിച്ചിരുന്നു. തുടർന്ന് രാത്രി 11.30 ഓടെ മടങ്ങുകയും ചെയ്തു.

തിങ്കളാഴ്ച ഉച്ചയോടെ കാരവാൻ തിരിച്ചെത്താതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാരവാൻ കരിമ്പനത്ത് നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് കമ്പനി അധികൃതർ പ്രദേശത്തുകാരനായ ഒരാളെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വണ്ടിക്കുള്ളിൽ ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കാരവാന്റെ പുറകിലായി പുതച്ച നിലയിലായിരുന്നു ജോയലിന്റെ മൃതദേഹം. വാതിലിനോട് ചേർന്നാണ് മനോജിന്റെ മൃതദേഹം കിടന്നത്. ഇദ്ദേഹത്തിന്റെ കൈയ്യിൽ വാഹനത്തിന്റെ താക്കോൽ ഉണ്ടായിരുന്നു. ആരെങ്കിലും ഇരുവരേയും അപായപ്പെടുത്തിയോയെന്നതായിരുന്നു ആദ്യ സംശയം എന്നാൽ ഫൊന്‍സിക് സംഘം, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ നടത്തിയപരിശോധനയിൽ സംശയാസ്പദമായ യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കാർബൺഡൈ ഓക്സൈഡ് ശ്വസിച്ചാകാം മരണം സംഭവിച്ചതെന്ന് നിഗമനത്തിലെത്തിയത്.
അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം സംബന്ധച്ച് കൂടുതൽ വ്യക്തമായി പറയാൻ സാധിക്കുകയുള്ളൂവെന്ന് ഡി വൈ എസ് പി അറിയിച്ചു. സംഭവത്തിന് ആരും സാക്ഷികൾ ഇല്ല. ഫൊറന്‍സിക് സംഘം ഉൾപ്പെടെയുള്ള വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. കാരവന്റെ ഉടമയുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നാണ് മൊഴി. ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോഴായിരിക്കാം അപകടം സംഭവിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും ഡി വൈ എസ് പി പറഞ്ഞു.












Click it and Unblock the Notifications