ഏലം വില പിന്നോട്ട് ,കര്‍ഷകര്‍ തളരുന്നു; ഒരാഴ്ച്ചയ്ക്കിടെ വൻ വിലയിടിവ്
ഇടുക്കി : ഒരാഴ്ചയ്ക്കിടെ ഏലയ്ക്കാ വില കിലോഗ്രാമിനു 100 രൂപ കുറഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഉല്‍പാദനം വര്‍ധിച്ചെങ്കിലും കുറഞ്ഞ വിലിയില്‍ വില്‍പന നടത്താനാകാത്തതാണ് കര്‍ഷകരെ വലക്കുന്നത്. കിലോഗ്രാമിന് 800-900 രൂപവരെയാണ് പൊതു വിപണിയില്‍ ഏലത്തിന്റെ ഇപ്പോഴുത്തെ വില. 1000 രൂപക്കു മുകളില്‍ ഉണ്ടായിരുന്നിടത്തു നിന്നാണ് കുത്തനെ വില ഇടിഞ്ഞത്.
മഴ ലഭിക്കാത്ത ചില മേഖലകളില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങിയതും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ചെറുകിട കര്‍ഷകര്‍രെയാണ് ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്.നെടുങ്കണ്ടം, പാമ്പാടുപാറ, തൂക്കുപാലം, ഉടുമ്പന്‍ചോല, കരുണാപുരം എന്നീ തോട്ടം മേഖലകളില്‍ കനത്ത വേനല്‍ ചൂടില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങിയിട്ടുണ്ട്. അതേ സമയം മറ്റിടങ്ങളില്‍ വേനല്‍മഴ ലഭിച്ചതുമൂലം ഏലം കൃഷിക്കു പുതുജീവന്‍ ലഭിച്ചെങ്കിലും തൊട്ടുപിന്നാലെ വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചിരിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ ഏലയ്ക്കയുടെ വിലത്തകര്‍ച്ച തോട്ടം മേഖലയെ വന്‍പ്രതിസന്ധിലാഴ്ത്തി. വേനലില്‍ ഏലച്ചെടി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്. നഷ്ടപരിഹാരമായി തുക സര്‍ക്കാര്‍ അനുവദിച്ചാലും നിലവിലെ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ തുച്ചമായി കിട്ടുന്ന തുകകൊണ്ട് സാധിക്കില്ലെന്നും ജില്ലയിലെ കര്‍ഷകര്‍ പറയുന്നു.ജില്ലയിലെ പല കര്‍ഷകരും ഇന്ന് ഏലം സംരക്ഷിക്കുന്നതിലെ അമിത ചിലവുമൂലം കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്.
തന്നാണ്ടു വിളകളിലോക്കോ പച്ചക്കറി കൃഷിയിലേക്കോ തിരിയുന്നവവരും ഏറെയാണ്.അതേസമയം ഏലയ്ക്കയുടെ വിലത്തകര്‍ച്ചയ്ക്കു പിന്നില്‍ തമിഴ്‌നാട് ലോബിയെന്നാണ് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വില താഴ്ത്താന്‍ ചില കേന്ദ്രങ്ങളില്‍നിന്നും മനപ്പൂര്‍വമായ ശ്രമം നടക്കുന്നതായും കര്‍ഷകര്‍ പറയുന്നു.പലിശയ്ക്കു പണമെടുത്താണ് പലരും വളവും മരുന്നും വാങ്ങി ഏലച്ചെടികള്‍ പരിപാലിക്കുന്നത്. കൃഷി നാശവും വിലക്കുറവും ശാപംപ്പോലെ കര്‍ഷകരെ പിന്തുടരുകയാണ്.സ്ഥിരതയാര്‍ന്ന വില ഏലത്തിനു കിട്ടിയില്ലെങ്കില്‍ ഏലത്തോട്ടങ്ങള്‍ വൈകാതെ ഹൈറേഞ്ചില്‍ നിന്ന് പടിയിറങ്ങാനും സാധ്യതയെറുന്നു.