പുതിയ വിവാദം.. അയ്യപ്പ ജ്യോതിയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്കെതിരെ കേസ്!
Recommended Video
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരായി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. 26ാം തിയ്യതി കാസര്‍കോഡ് മുതല്‍ കളിയിക്കാവിള വരെ അയ്യപ്പ ജ്യോതി തെളിയിച്ചത്. ബിജെപിയുടെയും ശബരിമല കര്‍മ്മ സമിതിയുടേയും നേതൃത്വത്തില്‍ ആയിരുന്നു അയ്യപ്പ ജ്യോതി. ഇതുവരെ 1400 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
എറണാകുളം ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായിട്ടാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അങ്കമാലി പോലീസ് 500 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ എംഎ ബ്രഹ്മരാജ്, എംഎന്‍ ഗോപി എന്നിവര്‍ അടക്കമുളളവര്‍ക്കെതിരെയാണ് അങ്കമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മൂവാറ്റുപുഴയിലും 500 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പെരുമ്പാവൂരില്‍ 300 പേര്‍ക്കെതിരെയും കുറുപ്പംപടിയില്‍ 100 പേര്‍ക്കെതിരെയും കേസെടുത്തതായും മനോരമ വാര്‍ത്തയില്‍ പറയുന്നു. അയ്യപ്പജ്യോതിയുടെ വീഡിയോകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
ഗതാഗതം തടസ്സപ്പെടുത്തല്‍, അനധികൃതമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബിജെപി നേതാക്കള്‍ അടക്കമുളളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്റ്റേഷനില്‍ നിന്നും ജാമ്യമെടുക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അങ്കമാലിയില്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത മുന്‍ പിഎസ്സി ചെയര്‍മാന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍, മുന്‍ ഡിജിപി എംജിഎ രാമന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.