ബിനോയ് കോടിയേരിക്ക് നിര്‍ണായക ദിനം; മുൻകൂർ ജാമ്യമില്ലെങ്കിൽ അറസ്റ്റ് തന്നെ... ബിനോയ് രാജ്യം വിട്ടോ?
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മുംബൈ സെഷന്‍സ് കോടതി ജൂണ്‍ 27 ന് വിധി പറയും. വിധി ബിനീഷിന് അനുകൂലമല്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് മുംബൈ പോലീസ് പറയുന്നത്.
കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ: മകനെ കാണാതായിട്ടും രാജ്യം രക്ഷിക്കാനുള്ള ആ വലിയ മനസ് ഉണ്ടല്ലോ
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ബിനോയ് ഇപ്പോള്‍ എവിടെയാണെന്ന് പോലീസിനും അറിയില്ല. ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പോലീസിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ബിനോയ്ക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ബിനോയ് രാജ്യം വിട്ടോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് മുംബൈ പോലീസ് ഇപ്പോള്‍ നടത്തുന്നത്.
ദിന്ഷോദി കോടതി
മുംബൈ ദിന്ഷോദി സെഷന്‍സ് കോടതിയാണ് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത്. കേസില്‍ കോടതി വിധി പറയുന്നതിന് മുമ്പ് ബിനോയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കും എന്നാണ് യുവതി വ്യക്തമാക്കിയിട്ടുള്ളത്. പുതിയ അഭിഭാഷകനെ നിയോഗിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ജാമ്യമില്ലെങ്കില്‍ അറസ്റ്റ്
ബിനോയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ബിനോയെ അറസ്റ്റ് ചെയ്യാന്‍ ഉതകുന്ന തെളിവുകള്‍ എല്ലാം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ബിനോയ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടണം എന്നതാണ് പോലീസിന്റെ ആവശ്യം.
വിവാഹവും വിവാഹ വാഗ്ദാനവും
യുവതിയുടെ പരാതിയില്‍ വൈരുദ്ധ്യങ്ങളുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ബിനോയ് കോടിയേരിയുടെ അഭിഭാഷകന് വാദിച്ചത്. ആദ്യം അയച്ച വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത് ബിനോയ് വിവാഹം കഴിച്ചു എന്നാണ്. എന്നാല്‍ പിന്നീട് പോലീസില്‍ നല്കിയ പരാതിയില്‍ അത് വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം ആയി മാറി. ഇത് ബ്ലാക്ക് മെയിലിങ്ങിന് വേണ്ടി കെട്ടിച്ചമച്ച കേസ് ആണെന്നും ബിനോയുടെ അഭിഭാഷകന് വാദിച്ചു.
ബലാത്സംഗ കുറ്റം ഉണ്ടെങ്കില്‍
യുവതി പോലീസില്‍ നല്കിയ പരാതി പ്രകാരം ബലാത്സംഗ കുറ്റം ബിനോയ്ക്കെതിരെ ചുമത്താനാവും. എന്നാല്‍ ആദ്യം അയച്ച വക്കീല്‍ നോട്ടീസ് പ്രകാരം അത് സാധ്യവും അല്ല. ഇക്കാര്യത്തില്‍ കോടതിയുടെ നിലപാടായിരിക്കും നിര്‍ണായകമാവുക. ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് കോടതി വിലയിരുത്തിയാല്‍ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയേക്കും.
രാജ്യം വിട്ടോ?
ബിനോയ് കോടിയേരി രാജ്യം വിട്ടോ എന്ന സംശയവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രമാണ് ബിനോയ്ക്ക് വേണ്ടി മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. അതിന് മുമ്പ് ബിനോയ് വിദേശത്തേക്ക് കടന്നിരിക്കാമെന്നും സൂചനയുണ്ട്.
എന്നാല്‍ ബിനോയ് കേരളത്തില്‍ തന്നെ ഉണ്ടാകും എന്ന നിഗമനത്തിലാണ് മുംബൈ പോലീസ് ഇപ്പോഴും.