ബിനോയ് കോടിയേരിക്ക് ഒളിവുജീവിതം അവസാനിപ്പിക്കാം... ആശ്വാസമായി മുന്‍കൂര്‍ ജാമ്യം; കര്‍ശന ഉപാധികൾ
Recommended Video
മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
യുവതിക്ക് മറ്റ് ബന്ധങ്ങളെന്ന് ബിനോയിയുടെ അഭിഭാഷകൻ, നടനൊപ്പമുളള ചിത്രങ്ങളടക്കം ഹാജരാക്കി
കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണത്തോട് സഹകരിക്കണം. ഒരാളുടെ ജാമ്യവും 25000 രൂപ കോടതിയില്‍ കെട്ടിവയ്ക്കുകയും വേണം. കൂടാതെ ഡിഎന്‍എ പരിശോധന ആവശ്യമെങ്കില്‍ അതിനോട് സഹകരിക്കുകയും വേണം
ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കേസ് എടുത്തിരുന്നു. ഇത് അറസ്റ്റിലേക്ക് നീങ്ങും എന്ന് ഉറപ്പായ സാഹചര്യത്തില്‍ ബിനോയ് ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകകയും ആയിരുന്നു.
വിവാഹ വാഗ്ദാനം
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരുന്ന ബിഹാര്‍ സ്വദേശിനി ആയിരുന്നു പരാതിക്കാരി. ബിനോയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടി കൂടിയുണ്ട് എന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ബലാത്സംഗ കേസ് ഒഴിയുമോ
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ വഞ്ചനാ കുറ്റവും ബലാത്സംഗ കുറ്റവും ആയിരുന്നു മുംബൈ പോലീസ് ബിനോയ്‌ക്കെതിരെ ചുമത്തിയിരുന്നത്. ബലാത്സംഗ കുറ്റം ചുമത്തിയതിനെതിരെ ആയിരുന്നു ബിനോയുടെ അഭിഭാഷകന്‍ കോടതിയില്‍ ശക്തമായ വാദിച്ചത്. ഈ വാദം കോടതി അംഗീകരിച്ചു എന്ന് വേണം കരുതാന്‍.
തെളിവുകള്‍ രക്ഷയായി
കേസില്‍ യുവതി ഹാജരാക്കിയ തെളിവുകള്‍ ഒടുവില്‍ ബിനോയ് കോടിയേരിക്ക് അനുകൂലമായി എന്ന് വേണം സംശയിക്കാന്‍. വിവാഹം സാക്ഷ്യപ്പെടുത്തുന്ന നോട്ടറി രേഖ തെറ്റാണെന്ന് പാസ്‌പോര്‍ട്ട് രേഖ സമര്‍പ്പിച്ച് ബിനോയ് തെളിയിച്ചിരുന്നു. യുവതി സമര്‍പ്പിച്ച മറ്റ് രേഖകള്‍ പീഡനാരോപണത്തെ സാധൂകരിക്കുന്നവയും അല്ല.
ഇനി ഒളിവില്‍ വേണ്ട
ബിനോയില്‍ നിന്ന് വിവരം ശേഖരിക്കാന്‍ മുംബൈ പോലീസ് കേരളത്തില്‍ എത്തിയിരുന്നു. അന്ന് മുതല്‍ ബിനോയ് ഒളിവില്‍ ആണ്. ഇനി എന്തായാലും ബിനോയ്ക്ക് ഒളിവുജീവിതം അവസാനിപ്പിക്കാം. ഒരു മാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുകയും ചെയ്യണം.
എന്ത് സംഭവിക്കും
നിലവിലെ സാഹചര്യത്തില്‍ മുംബൈ പോലീസിനെ സംബന്ധിച്ച് അന്വേഷണം കുറേക്കൂടി എളുപ്പമാകും. ബിനോയില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും. ബലാത്സംഗ കുറ്റം നിലനിന്നാലോ ഇല്ലെങ്കിലോ അത് ഡിഎന്‍എ ടെസ്റ്റ് പോലുള്ള നടപടികള്‍ക്ക് വിഘാതമാവില്ല.