മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്തു, അമിത് ഷായുമായി താരതമ്യം, കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചതിനാണ് കേസ്. കോഴിക്കോട് എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ രായന്‍കണ്ടിയില്‍ നിഷാദ് എന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊടുവളളി പോലീസാണ് കേസെടുത്തിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചിത്രത്തിലാണ് പിണറായി വിജയന്റെ തല മാത്രം എഡിറ്റ് ചെയ്ത് കയറ്റിയത്. കേരളം അമിത് ഷാ ഭരിക്കുന്നു പിണറായി വിജയനിലൂടെ, ഇരട്ട സംഘി പിണറായി എന്നിങ്ങനെയുളള വാചകങ്ങള്‍ കൂടി ചേര്‍ത്താണ് ചിത്രം പ്രചരിപ്പിച്ചിരിക്കുന്നത്.
സംഗീത് എളേറ്റില്‍ എന്ന് പേരുളള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നിഷാദ് മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രവും അതിനൊപ്പമുളള കുറിപ്പും ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെ അവഹേളിക്കുന്നതിനെതിരെ പരാതിപ്പെട്ടത്. വാട്സ്ഗ്രൂപ്പില്‍ വന്ന ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതി ലഭിച്ചത്. ഈ പരാതി മുഖ്യമന്ത്രി അന്വേഷണത്തിനായി ഡിജിപി റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഷാദിനെതിരെ കേസെടുത്തത്. ഐപിസി 120 പ്രകാരമാണ് കേസ്. കോടതിയുടെ അനുമതിയോടെയാണ് കൊടുവളളി പോലീസ് കേസെടുത്തിരിക്കുന്നത്. പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധങ്ങളിലടക്കം പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്.