ഗ്ലാസ്സിൽ നുരയും പ്ലേറ്റിൽ കറിയും വേണ്ട; ജിഎൻപിസി അഡ്മിനെതിരെ പുതിയ കേസ്; പണം വാങ്ങി മദ്യം വിറ്റു
Recommended Video

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ് ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ പണം വാങ്ങി അനധികൃത മദ്യ വിൽപ്പന നടത്തിയെന്നാരോപിച്ച് എക്സൈസ് കേസെടുത്തു. നേമം കാരയ്ക്കാമണ്ഡപം സരസ്സിൽ ടി. എൽ അജിത് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂട്ടായ്മയുടെ വാർഷികാഘോഷത്തിന് തലസ്ഥാനത്തെ ബാർ ഹോട്ടലിൽ നടത്തിയ പാർട്ടിയിൽ അജിത് കുമാർ പണം വാങ്ങി മദ്യം വിറ്റെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അജിത് കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പണം വാങ്ങിയതിന്റെ രസീതുകൾ, രജിസ്റ്റർ, പാർട്ടിക്ക് വേണ്ടി തയാറാക്കിയ ക്ഷണക്കത്തുകൾ തുടങ്ങിയവ എക്സൈസ് സംഘം കണ്ടെടുത്തു.

പണം വാങ്ങി മദ്യം
മെയ് 26നാണ് തലസ്ഥാനത്തെ പ്രശസ്തമായ ബാർ ഹോട്ടലിൽ ജിഎൻപിസി പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിക്കെത്തിയവരിൽ നിന്നും ഭക്ഷണത്തിനും മദ്യത്തിനുമായി 1399 രൂപ വീതമാണ് ഈടാക്കിയത്. ഭക്ഷണത്തിനും മദ്യത്തിനുമായി 1399 രൂപ ഫീസ് ഈടാക്കുമെന്ന് അജിത് കുമാർ അയച്ച ക്ഷണക്കത്തിലും വ്യക്തമാക്കിയിരുന്നു. ഓൺലൈനായും പണമിടപാടുകൾ നടന്നിട്ടുണ്ട്. പണം നൽകിയവരുടെ വിശദാംശങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

നിയമവിരുദ്ധം
പാർട്ടി നടന്ന ഹോട്ടലിന് മദ്യം വിൽക്കാനുള്ള ബാർ ലൈസൻസ് ഉണ്ടെങ്കിലും മറ്റൊരാൾ പാർട്ടിക്കെത്തിയവരിൽ നിന്നും മദ്യത്തിന് പ്രത്യേകം ഫീസ് ഈടാക്കിയത് നിയമ വിരുദ്ധമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യം വിളമ്പാനുള്ള അനുമതിക്ക് പ്രത്യേക ലൈസൻസ് ഉണ്ടെങ്കിൽ പോലും പണം വാങ്ങി മദ്യ വിൽപ്പന നടത്താൻ പാടില്ല. ഇരുന്നൂറിൽ ഏറെപ്പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്.

വകുപ്പുകൾ
അനധികൃത മദ്യ വിൽപ്പന നടത്തിയതിന് അബ്കാരി നിയമപ്രകാരം പത്ത് വർഷം തടവും ഒരു ലക്ഷം പിഴയും ചുമത്താവുന്ന കുറ്റമാണ് ജി എൻ പി സി അഡ്മിനെതിരെ എടുത്തിരിക്കുന്നത്. 200ൽ അധികം ആളുകൾക്ക് മദ്യം വിളമ്പിയതിലൂടെ വൻ സാമ്പത്തിക നേട്ടം അജിത് കുമാറിന് ഉണ്ടായിട്ടുണ്ടെന്നും എക്സൈസ് സംഘം വിലയിരുത്തി. ഒന്നര മാസമായി ഗ്സാസ്സിലെ നുരയും പ്ലേറ്റിലെ കറിയും കൂട്ടായ്മ നിരീക്ഷണത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

മദ്യപാനം പ്രോത്സാഹിപ്പിച്ചു
മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് ജിഎൻപിസിക്കെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും സന്ദേശങ്ങളും ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നുവെന്നായിരുന്നു ആരോപണം. ഇതോടെ അഡ്മിൻ അജിത് കുമാറും ഭാര്യ വിനിതയും ഒളിവിൽ പോയി. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഇവർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജിഎൻപിസി എന്ന് പേരുള്ള മറ്റു ഗ്രൂപ്പുകളിലാണ് ഇത്തരം ചിത്രങ്ങൾ ഉള്ളതെന്നാണ് ഇവരുടെ വാദം. എന്നാൽ അജിത് കുമാർ അഡ്മിനായ ഗ്രൂപ്പിൽ നിന്നും സൈബർ സെല്ലിന്റെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.

പോലീസ് കേസും
ജി എൻ പി സി അഡ്മിനെതിരെ രണ്ട് പോലീസ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ സാന്നിധ്യത്തിൽ മദ്യപിക്കുന്ന മുതിർന്നവരുടെ ചിത്രം പോസ്റ്റ് ചെയ്തതിന് ബാലനീതി നിയമപ്രകാരവും , മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 18 ലക്ഷത്തിൽ അധികം ആളുകളാണ് ജി എൻ പി സിയിൽ അംഗങ്ങളായിട്ടുള്ളതെന്നാണ് ഇവർ അവകാശപ്പെടുന്നത്.












Click it and Unblock the Notifications