നടിക്ക് പരാതിയില്ല.. കോടതിക്കും പ്രശ്നമില്ല.. ഒടുക്കം നാണക്കേടിൽ നിന്ന് തലയൂരി യുവസംവിധായകനും നടനും!
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതും സിനിമാ രംഗത്തെ തന്നെ പലരും സംശയമുനയിലായതും മലയാള സിനിമാക്കാര്‍ക്ക് പൊതുവേ കഷ്ടകാലമാണ് എന്ന പ്രതീതിയുണ്ടാക്കി. ആ തോന്നലിന് ആക്കം കൂട്ടിക്കൊണ്ടാണ് യുവസംവിധായകനും യുവനടനും അടക്കമുള്ളവര്‍ മറ്റൊരു കേസില്‍ കുടുങ്ങിയത്. അതും ഒരു പുതുമുഖ നടിയുടെ പരാതിയില്‍. ദിലീപ് ജാമ്യം നേടി ഒരിത്തിരി ആശ്വാസം നേടിയത് പോലെ ഇവര്‍ക്കും ആശ്വസിക്കാനുള്ള വകുപ്പുണ്ട്.

പുതുമുഖ നടി പരാതിക്കാരി
സംവിധായകനും നടനുമായ ലാലിന്റെ മകന്‍ യുവസംവിധായകന്‍ ജീന്‍പോള്‍ ലാലും യുവനടന്‍ ശ്രീനാഥ് ഭാസിയുമാണ് കേസില്‍ കുടുങ്ങിയത്. ഹണി ബീ ടൂവില്‍ അഭിനയിക്കാനെത്തിയ യുവനടി ആയിരുന്നു പരാതിക്കാരി.

കേസ് നാല് പേർക്കെതിരെ
ഹണി ബീ ടൂവില്‍ അഭിനയിക്കാനെത്തിയ യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പ്രതിഫലം നല്‍കിയില്ലെന്നുമായിരുന്നു പരാതി. സിനിമയുടെ അണിയറ പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവർക്കെതിരെയും നടി പരാതിപ്പെട്ടിരുന്നു.

ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന്
സിനിമയിലെ ചില രംഗങ്ങളില്‍ അഭിനയിച്ച ശേഷം ഈ നടിയെ ഒഴിവാക്കിയിരുന്നു. പിന്നീട് തന്റെ ഡ്യൂപ്പിനെ ഉപയോഗിച്ച് താനെന്ന തരത്തില്‍ അപകീര്‍ത്തികരമായ രംഗങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചു എന്ന് നടി മൊഴി നല്‍കിയിരുന്നു. നടിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയുമുണ്ടായി.

നടപടികൾ അവസാനിപ്പിച്ചു
എന്നാലിപ്പോള്‍ ജീന്‍പോളും ശ്രീനാഥ് ഭാസിയും അടക്കമുള്ളവര്‍ക്കെതിരായ നടപടികള്‍ പോലീസ് അവസാനിപ്പിച്ചിരിക്കുകയാണ്. പരാതി ഒത്തുതീര്‍പ്പാക്കിയെന്നും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

എഫ്ഐആർ റദ്ദാക്കി
ഇതേ തുടര്‍ന്ന് കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കോടതി ഉത്തരവ് കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് പോലീസ് നടപടികള്‍ അവസാനിപ്പിച്ചിരിക്കുന്നത്. കേസന്വേഷിച്ചിരുന്ന തൃക്കാക്കര എസിപി ഷംസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലാലിന്റെ പ്രതികരണം
മകനെതിരായ പരാതി സംബന്ധിച്ച് രൂക്ഷമായ പ്രതികരണമാണ് അന്ന് ലാല്‍ നടത്തിയത്. പരാതിക്കാരിയായ നടി അഭിനയിക്കാന്‍ മോശമാണെന്നും പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമൊക്കെയായിരുന്നു ലാലിന്റെ പ്രതികരണം.

നടിയുടെ കേസിലെ ആരോപണം
കപ്പാ ടിവിയിലെ ഹാന്‍ഡ്പിക്ക്ഡ് എന്ന പരിപാടിയുടെ അവതാരകയാണ് പരാതിക്കാരി എന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ചിത്രങ്ങൾ പകർത്തിയ കേസുമായി ബന്ധപ്പെട്ടും ജീൻ പോൾ ലാലിന്റെ പേര് ഉയർന്ന് വന്നിരുന്നു.












Click it and Unblock the Notifications