എംഎൽഎക്കെതിരായ പരാതിയിൽ പോലീസ് അന്വേഷണവും; അണികളെ നിരത്തി പ്രതിരോധിക്കാൻ പി കെ ശശി
പാലക്കാട്: ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ ഉയർന്ന പീഡനപരാതി പാർട്ടിതല അന്വേഷണം മാത്രം പോരെന്ന് തീരുമാനം. കേസെടുക്കില്ലെങ്കിലും പരാതിയെകുറിച്ച് പോലീസ് പ്രാഥമിക അന്വേഷണം നടത്തും. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. യുവതിയിൽ നിന്നും മൊഴിയെടുക്കാനായി കമ്മീഷൻ അധ്യക്ഷ കേരളത്തിലെത്തും.
കുതിച്ചുയരുന്ന ഇന്ധന വില: തിങ്കളാഴ്ച രാജ്യവ്യാപക ഹർത്താലെന്ന് ഇടത് സംഘടനകൾ; കോൺഗ്രസിന്റെ ഭാരത് ബന്ദ്
ഇതിന് മുന്നോടിയായാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം. കുരുക്ക് മുറുകുന്നതോടെ പികെ ശശിയും തിരക്കിട്ട നീക്കങ്ങളിലാണ്. പരാതിക്കാരിയായ യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാൻ നീക്കം നടക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
അന്വേഷണം
പരാതിക്കാരിയായ യുവതി ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പരാതിയുടെ വസ്തുത പോലും പോലീസ് ഇതുവരെ പരാതിക്കാരിയോട് ചോദിച്ച് മനസിലാക്കിയിട്ടില്ല. എന്നാൽ ദേശീയ വനിതാ കമ്മീഷൻ എത്തുന്നതോടെ പോലീസിന് ഇടപെടാതിരിക്കാൻ സാധിക്കില്ല. ഇതിന് മുന്നോടിയായാണ് പ്രാഥമിക അന്വേഷണം.
നിയമോപദേശം
കെഎസ് യു, യുവമോർച്ചാ പ്രവർത്തകർ പി കെ ശശിക്കെതിരായ ലൈംഗീകാരോപണ പരാതിയിൽ പരാതി നൽകിയിരുന്നു. ഡിജിപിയുടെ ഓഫീസിൽ ലഭിച്ച പരാതികൾ തൃശൂർ റേഞ്ച് ഐജിക്ക് കൈമാറിയിരുന്നു. ഈ പരാതി പ്രകാരം ഡിജിപി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരുന്നു.
കേസെടുക്കില്ല
പരാതിക്കാരിയുടെ പേരോ വിവരങ്ങളോ ഇല്ലാത്തതിനാൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. യുവതിയോ ബന്ധുക്കളോ രേഖാമൂലം പരാതി നൽകിയിട്ടുമില്ല. സ്വമേധയാ കേസെടുക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷനും വ്യക്തമാക്കിയിരുന്നു.
പാർട്ടി അന്വേഷണം
പ്രത്യേക സമിതി രൂപികരിച്ചാണ് കേന്ദ്രനേതൃത്വം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ അടങ്ങുന്നതാണ് സമിതി. ഒരു വനിതാ നേതാവും സമിതിയിൽ ഉൾപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പാർട്ടി അന്വേഷണം ഏത് ഘട്ടത്തിലാണെന്നതിൽ വ്യക്തതയില്ല.
മോശക്കാരിയാക്കാൻ
എം എൽഎയ്ക്കെതിരെ പരാതി നൽകിയതോടെ യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമം നടന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. ജില്ലാ നേതൃത്വത്തോട് പരാതി ഉന്നയിച്ചപ്പോൾ എംഎൽഎയിൽ നിന്നും അകലം പാലിക്കണമെന്ന നിർദ്ദേശമാണ് നൽകിയതെന്നും മുൻപ് ആരോപണം ഉയർന്നിരുന്നു. പരാതിക്കാരിക്കൊപ്പം നിൽക്കുന്നതിന് പകരം എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചിരുന്നത്.
അവിഹിത ബന്ധം
പാർട്ടിയിലെ ചില യുവ നേതാക്കളും യുവതിയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ഇത് പാർട്ടിക്ക് നാണക്കേടാണെന്നും കാണിച്ച് യുവതിക്കെതിരെ പരാതി നൽകാൻ ശ്രമം നടന്നതായാണ് ആരോപണം. ഒരു ലോക്കൽ സെക്രട്ടറിയിൽ നിന്നും പരാതി എഴുതിവാങ്ങാനായിരുന്നു നീക്കം.
പദ്ധതി ഉപേക്ഷിച്ചു
ഡിവൈഎഫ്ഐ നേതാക്കൾ തന്നെ സെക്രട്ടറിക്ക് എതിരെ രംഗത്ത് വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. പികെ ശശിക്കെതിരെ പാർട്ടി നടപടി ഉറപ്പായതോടെ കൂടുതൽ അണികളെ ഒപ്പം നിർത്തി പ്രതിരോധിക്കാനുള്ള നീക്കവും ശക്തമാണ്.
പ്രത്യേക യോഗം
എംഎൽഎക്കെതിരെ നടപടി അനിവാര്യമാണെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്. അണികളെ ഒപ്പം നിർത്താനായി പ്രത്യേക യോഗം വിളിച്ചാണ് എംഎൽഎയുടെ നീക്കം. മണ്ഡലത്തിലെ നേതാക്കളെയും ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
താല്‍പര്യം മുസ്ലിം ലീഗില്‍, ലീഗിന്റെ സീറ്റില്‍ വിജയം ഉറപ്പ്; വിവാദങ്ങള്‍ക്ക് തുമ്മാരുകുടിയുടെ മറുപടി