പാർട്ടി വിട്ട സിപിഎം നേതാവിനോട് പ്രതികാരം; മകളുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു
കൊല്ലം: പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ സിപിഎം നേതാവിന്റെ മകൾക്കെതിരെ അപവാദ പ്രചാരണം നടത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തു. പാർട്ടി ബന്ധം ഉപേക്ഷിച്ച നേതാവിന്റെ മകളുടേതെന്ന പേരിൽ അശ്ലീല വീഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ചതിനാണ് കേസ്.
നേതാവിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കഴിഞ്ഞ പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് പാർട്ടി വിട്ടത്.
കേസ്
എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗം സജിൻ സാജൻ, ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവ് അലൻ സോണി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി പഠിക്കുന്ന കോളേജിലെ മാഗസിൻ എഡിറ്ററാണ് സജിൻ സാജൻ. സജിൻ സാജൻ പെൺകുട്ടിയെ ഫോണിൽ വിളിച്ച് സംസാരിച്ച ശേഷം അശ്ലീല വീഡിയോയും ശബ്ദ സന്ദേശവും അയച്ചുകൊടുക്കുകയായിരുന്നു. അലൻ സോണിയാണ് തനിക്കിത് അയച്ചുതന്നതെന്നും സജിൻ പെൺകുട്ടിയോട് പറഞ്ഞിരുന്നു.
ഭീഷണി
ഇക്കാര്യം മറ്റാരോടെങ്കിലും പറയുകയോ പരാതി നൽകുകയോ ചെയ്താൽ ഇതിൽ കൂടുതൽ ഉണ്ടാകുമെന്നും വലിയ വില നൽകേണ്ടി വരുമെന്നും സജിൻ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി ആരോപിക്കുന്നു. ഭീഷണി വകവെയ്ക്കാതെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം അട്ടിമറിച്ചു
പരാതിയെ തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും അശ്ലീല സന്ദേശം അയച്ച മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ അറസ്റ്റ് അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കാൻ പോലീസ് തയാറായില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു. പ്രതികൾക്ക് മുൻകൂർ ജാമ്യമെടുക്കാനുള്ള സാവകാശം നൽകുകയാണ് പോലീസ് ചെയ്തതെന്ന് ആക്ഷേപമുണ്ട്.
പാർട്ടിയുമായി അകന്നു
എസ് എഫ് ഐയുടെ സജീവ പ്രവർത്തകയായിരുന്നു പെൺകുട്ടി. എന്നാൽ പിതാവ് പാർട്ടിയിൽ നിന്ന് അകന്നതോടെ പെൺകുട്ടിയും സംഘടനയുമായി അകന്ന് നൽക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പടയൊരുക്കം ജാഥയുടെ ഒപ്പു ശേഖരണത്തിൽ പങ്കെടുക്കുകയും കൂടി ചെയ്തതോടെ പെൺകുട്ടി നേതാക്കളുടെ കണ്ണിലെ കരടായി. സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിക്കെതിരെ രൂക്ഷവിമർശനവും നടത്തിയിരുന്നു. ഇതിന് ശേഷമാണ് അശ്ലീല വീഡിയോയും ശബ്ദ സന്ദേശവും പ്രചരിപ്പിച്ച് പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം നടത്തിയത്.