യതീഷ് ചന്ദ്രയെ ചവിട്ടിക്കൂട്ടാനിറങ്ങിയ ശോഭാ സുരേന്ദ്രന് പണി കിട്ടി, ഭീഷണി പ്രസംഗത്തിൽ കേസ്
Recommended Video
കണ്ണൂര്‍: ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരെ തുടങ്ങിയ പ്രതിഷേധം പോലീസിനെതിരെ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. മണ്ഡല കാലത്ത് പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുളള യുവതികളാരും തന്നെ മല കയറാനെത്തിയില്ല എന്നതാണ് ബിജെപി സമരത്തിന്റെ മുനയൊടിച്ചത്. ഇതോടെ ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയായി സമരം.
നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുളള എസ്പി യതീഷ് ചന്ദ്രയെ കേന്ദ്രീകരിച്ചാണ് പോലീസിനെതിരെയുളള ബിജെപി നീക്കങ്ങള്‍. യതീഷ് ചന്ദ്ര അടക്കം ശബരിമലയില്‍ സുരക്ഷാ യചുമതലയുളള പോലീസുകാരെ വ്യക്തിപരമായി കടന്നാക്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുകയാണ് ബിജെപി നേതാക്കള്‍. യതീഷ് ചന്ദ്രയെ ചവിട്ടിക്കൂട്ടാനിറങ്ങി പണി വാങ്ങിയിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍.
കട്ടക്കലിപ്പിൽ ബിജെപി
കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് തര്‍ക്കിച്ചതിലും എസ്പി യതീഷ് ചന്ദ്രയോട് കട്ടക്കലിപ്പിലാണ് ബിജെപി നേതാക്കള്‍. നിലയ്ക്കലില്‍ യതീഷ് ചന്ദ്ര കര്‍ശന നിലപാടെടുത്തത് ബിജെപി നേതാക്കള്‍ക്ക് ശബരിമലയിലെത്താന്‍ വലിയ തടസ്സമായിരുന്നു. യതീഷ് ചന്ദ്ര ഭക്തരെ അടിച്ചമര്‍ത്തുന്നു എന്നാണ് ബിജെപി ആരോപണം. കേന്ദ്ര മന്ത്രിയുടെ വിഷയത്തിലടക്കം യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതിയുമായി മുന്നോട്ട് പോവുകയാണ് ബിജെപി.
ഭീഷണി പ്രസംഗം
അത് കൂടാതെ ബിജെപി നേതാക്കള്‍ നിരന്തരം വാക്കുകളാല്‍ യതീഷ് ചന്ദ്രയെ കടന്നാക്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ യതീഷ് ചന്ദ്രയേയും പോലീസിനെയും ഭീഷണിപ്പെടുത്തി പ്രസംഗിച്ചിരുന്നു. കെ സുരേന്ദ്രന്റെ അറസ്റ്റിനെതിരെ കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണി പ്രസംഗം നടത്തിയത്.
കെ സുരേന്ദ്രന് പിന്നാലെ
നിയമവാഴ്ചയെ വെല്ലുവിളിച്ചതിനും പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനും ശോഭാ സുരേന്ദ്രനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂരിലെ എസ്പി ഓഫീസിലേക്കുളള ബിജെപി മാര്‍ച്ചില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയതിന് കെ സുരേന്ദ്രനും കേസ് നേരിടുകയാണ്. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു കെ സുരേന്ദ്രന്റെ ഭീഷണി. പിന്നാലെയാണ് ശോഭാ സുരേന്ദ്രനും പണി കിട്ടിയിരിക്കുന്നത്.
ലാത്തിക്ക് പകരം ദണ്ഡ
ശബരിമലയില്‍ പോലീസിനെ നേരിടാന്‍ പരിശീലനം നേടിയ ആര്‍എസ്എസ് സംഘത്തെ ഇറക്കും എന്നാണ് ശോഭാ സുരേന്ദ്രന്‍ പ്രസംഗിച്ചത്. ബൂട്ടിട്ട് ചവിട്ടും പോലെയലള നിയുദ്ധ പഠിച്ചവരുടെ മുറയെന്നും നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ട് എന്നും ശോഭാ സുരേന്ദ്രന്‍ ഭീഷണി മുഴക്കി. യതീഷ് ചന്ദ്രയുടെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം.
നിയുദ്ധ പഠിച്ചവരെ ഇറക്കും
ഞങ്ങള്‍ ഒന്നാന്തരം നിയുദ്ധ പഠിച്ച ആളുകളാണ്. യതീഷ് ചന്ദ്ര ചവിട്ടാന്‍ വേണ്ടി ബൂട്ട് ഉയര്‍ത്തുന്നതിന് മുന്‍പ് ബൂട്ടില്ലാത്ത കാലുമായി ഞങ്ങള്‍ ഒരു മുറപ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ അത് യതീഷ് ചന്ദ്രയുടെ ബൂട്ട് പൊന്തുന്നത് പോലെ ആയിരിക്കില്ല, നിയുദ്ധ പഠിച്ചവന്റെ കാല് പൊന്തുന്നത് എന്നും ശോഭാ സുരേന്ദ്രന്‍ പ്രസംഗിച്ചു. ആര്‍എസ്എസിന്‌റെ പരിശീലനം സിദ്ധിച്ച വിഭാഗമാണ് നിയുദ്ധ.
പിണറായിക്ക് അയ്യപ്പശാപം
മുഖ്യമന്ത്രി പിണറായി വിജയനെ തന്റെ പ്രകടനം കാണിച്ച് താമ്രപത്രം വാങ്ങാനാണ് യതീഷ് ചന്ദ്ര ശബരിമലയില്‍ കാവല്‍ നിന്നത് എന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. അയ്യപ്പഭക്തരെ ഭേദ്യം ചെയ്ത് കാട്ടുനീതി പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് കര്‍പ്പൂരാഴിയില്‍ ചാടിയാലും അയ്യപ്പശാപത്തില്‍ നിന്നും മോചനമുണ്ടാകില്ല എന്നും പ്രസംഗത്തിനിടെ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ക്രൂരതയുടെ സർട്ടിഫിക്കറ്റ് നൽകും
അയ്യപ്പന്റെ പൂങ്കാവനത്തില്‍ ബൂട്ടിട്ട പോലീസിനെ അയച്ച് പിണറായി സംഘര്‍ഷമുണ്ടാക്കി. പിണറായിക്ക് അയ്യപ്പശാപമേറ്റു കഴിഞ്ഞു. ഭക്തരോട് കാണിച്ച ക്രൂരതയുടെ സര്‍ട്ടിഫിക്കറ്റ് ലോകം പിണറായിക്ക് നല്‍കും. പിണറായി അഭിനവ ഹിരണ്യ കശിപുമാണെന്നും ജനം തെരുവില്‍ പിണറായിയെ കുറ്റവിചാരണ നടത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പ്രസംഗിച്ചു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പണമിടരുതെന്ന് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ശോഭ വ്യക്തമാക്കി.
കേസിൽ കുടുങ്ങി നേതാക്കൾ
ശബരിമല പ്രശ്‌നത്തില്‍ ബിജെപി സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് കേസില്‍ കുടുങ്ങിയിരിക്കുന്നത്. കെ സുരേന്ദ്രന്‍ കേസുകളില്‍പ്പെട്ട് നട്ടംതിരിയുകയാണ്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, എഎന്‍ രാധാകൃഷ്ണന്‍, വിവി രാജേഷ് അടക്കമുളളവര്‍ക്ക് കേസിന്റെ കുരുക്കുണ്ട്. പ്രശ്‌നക്കാരെ അറസ്റ്റിലൂടെ കര്‍ശനമായി നേരിടുന്നത് സമരത്തിന്റെ ശക്തി അപ്പാടെ കുറച്ചിരിക്കുകയാണ് എന്നത് ബിജെപിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
യതീഷ് ചന്ദ്ര ജഡ്ജിയെ തടഞ്ഞുവെന്ന് ജന്മഭൂമി, സന്നിധാനത്ത് എത്തിയത് മാപ്പ് പറയാനെന്നും വാർത്ത