അന്വേഷണം നടക്കട്ടെ ഇല്ലെങ്കില്‍ കലാപമുണ്ടാവും, മോഹന്‍ദാസിനെതിരായ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി
കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ അത് വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്ന് ജസ്റ്റിസ് കമാല്‍ പാഷ നിരീക്ഷിച്ചു
കൊച്ചി: അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നെന്ന വിവാദ പരാമര്‍ശത്തില്‍ സംഘപരിവാര്‍ നേതാവ് ടിജി മോഹന്‍ദാസ് വീണ്ടും കുരുക്കില്‍. അദ്ദേഹത്തിനെതിരായ കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി സിംഗില്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേസില്‍ അദ്ദേഹം കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.
മതവിദ്വേഷം വളര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് നേരത്തെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. അതേസമയം അദ്ദേഹത്തിന് പിന്തുണയുമായി സംഘപരിവാര്‍ സംഘടനകളൊന്നും എത്തിയിട്ടുമില്ല. ബിജെപിയുടെ സൈദ്ധാന്തികനും ജനം ടിവി അവതാരകനുമാണ് മോഹന്‍ദാസ്.
അന്വേഷണം ശരിക്ക് നടത്തണം
മോഹന്‍ദാസിന്റെ പ്രസ്താവന വളരെ ഗൗരവമേറിയതാണെന്ന് കോടതി പറഞ്ഞു. അതേസമയം കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ അത് വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്ന് ജസ്റ്റിസ് കമാല്‍ പാഷ നിരീക്ഷിച്ചു. കേസില്‍ അര്‍ത്തുല്‍ പോലീസിന് അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.
പ്രസ്താവന ഇങ്ങനെ...
അര്‍ത്തുങ്കല്‍ പള്ളി യഥാര്‍ത്ഥത്തില്‍ ശിവക്ഷേത്രമായിരുന്നു. ഇത് വീണ്ടെടുക്കേണ്ട ജോലിയാണ് ഇനി ഹിന്ദുക്കള്‍ ചെയ്യേണ്ടത്. വെളുത്തച്ഛന്‍ എന്നൊക്കെ വെറുതെ നമ്പറിക്കുന്നതാണ്. ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തന്‍മാര്‍ ഇവിടെ വെച്ചാണ് മാലയൂരുന്നത്. ഇവിടം പഴയ ശ്രീകോവിലാണെന്നുമായിരുന്നു മോഹന്‍ദാസിന്റെ അവകാശവാദം.
ചരിത്രം പറയുന്നത്
അര്‍ത്തുങ്കല്‍ പള്ളി നിന്ന സ്ഥലത്ത് വച്ച് പണ്ട് ശാസ്താവിനെയും ബുദ്ധനെയും ആരാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അര്‍ഹതന്‍ കല്ല് എന്ന ഈ സ്ഥലം അര്‍ത്തുങ്കലായി മാറുകയായിരുന്നു. ബൗദ്ധപള്ളിയുടെ സ്ഥാനത്താണ് ക്രിസ്തീയ ദേവാലയം സ്ഥാപിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഈ പാരമ്പര്യം കൊണ്ടാണ് ഇവിടെ വച്ച് അയ്യപ്പ ഭക്തന്‍മാര്‍ മാല ഇടുന്നതും ഊരുന്നതും. വേറെ പല തരത്തിലുള്ള അവകാശവാദങ്ങളും പള്ളിയെ കുറിച്ചുണ്ട്.
ഫോണ്‍ പിടിച്ചെടുക്കരുത്
മോഹന്‍ദാസിനെതിരെ കേസുമായി മുന്നോട്ടുപോകാമെങ്കിലും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിന് തടസം നില്‍ക്കരുതെന്ന് കോടതി പറഞ്ഞു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതെന്നും കോടതി പറഞ്ഞു. എഐവൈഎഫ് നേതാവ് ജിസ്‌മോനാണ് മോഹന്‍ദാസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ കേസാണ് ഇപ്പോള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.
അള്‍ത്താര മാറ്റി
പള്ളിയുടെ ഉള്ളില്‍ ഉദ്ഖനനം നടത്തിയാല്‍ പഴയ ക്ഷേത്രത്തിന്റെ ശേഷിപ്പുകള്‍ ലഭിക്കും. മുന്‍പ് അള്‍ത്താരയുടെ നിര്‍മാണം നടക്കുമ്പോള്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പാതിരിമാര്‍ കണ്ടിരുന്നു. അവര്‍ ഇക്കാര്യത്തില്‍ ജ്യോത്സ്യന്റെ ഉപദേശവും തേടിയിരുന്നു. അങ്ങനെയാണ് അള്‍ത്താര മാറ്റിയതെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു.
സംഘപരിവാര്‍ നീക്കം
കേരളത്തിലെ സാമൂഹിക അന്തരീക്ഷം അട്ടിമറിക്കാനുള്ള സംഘപരിവാറിന്റെ നീക്കമാണ് ഇതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. കേരളത്തിന് പുറത്ത് ഇത്തരം തന്ത്രങ്ങള്‍ നേരത്തെ പയറ്റിയതാണെന്നും മോഹന്‍ദാസിലൂടെ ഇത് കേരളത്തിലേക്ക് വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതുമെന്ന് വിമര്‍ശകര്‍ പറയുന്നു. വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും വിമര്‍ശനമുണ്ട്.
ക്രിസ്ത്യാനികൾക്കെതിരെ ടിജി മോഹൻദാസ്; അർത്തുങ്കൽ പള്ളി ശിവക്ഷേത്രം! ഹിന്ദുക്കൾ ചെയ്യേണ്ട ജോലി അതാണ്
സിപിഎം ഉന്നതര്‍ക്ക് പങ്ക് സിബിഐ അന്വേഷിക്കണം മുഖ്യമന്ത്രിക്ക് നിവേദനവുമായി ഷുഹൈബിന്റെ മാതാപിതാക്കള്‍
സൗദി പിണങ്ങി; അമേരിക്ക വീണു, പാകിസ്താന്‍ പൊട്ടിച്ചിരിച്ചു!! പട്ടാളത്തെ അയക്കുന്നതിന് പ്രത്യുപകാരം