കാമുകന്റെ കാറിൽനിന്ന് യുവതിയെ ഇറക്കിക്കൊണ്ട് പോകാൻ ശ്രമിച്ചു: ബന്ധുക്കൾക്കെതിരെ കേസ്
തിരുവനന്തപുരം: ചടയമംഗലത്ത് നിന്നും മുങ്ങിയ കമിതാക്കളെ പിന്തുടർന്നെത്തി തട്ടിക്കൊണ്ട് പോകുവാൻ ശ്രമിച്ച ബന്ധുക്കൾക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രി കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതിയെ മൂന്നു വാഹനങ്ങളിലായി ചടയമംഗലത്ത് നിന്നും പിന്തുടർന്നെത്തിയ യുവതിയുടെ ബന്ധുക്കളായ 7 പേർക്കെതിരെയാണ് കേസ്സെടുത്തത്. പഴയറോഡിന് സമീപം കാർ തടഞ്ഞു നിറുത്തി തട്ടിക്കൊണ്ടു പോകുവാൻ നടത്തിയ ശ്രമം നാട്ടുകാർ കണ്ടതോടെയാണ് പൊളിഞ്ഞത്.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം വലിയ ചർച്ചയായിരിക്കുമ്പോഴാണ് ഈ സംഭവവും അരങ്ങേറിയത്. ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരം മെഡിക്കൽകോളേജ് ജംഗ്ഷൻ മുതൽ മുറിഞ്ഞപാലംവരെ നടുറോഡിലാണ് യുവാവിന്റെ വാഹനം തടഞ്ഞ് മകളെ തിരികെ കൊണ്ടുപോകാൻ യുവതിയുടെ ബന്ധുക്കൾ ശ്രമം നടത്തിയത്. അരമണിക്കൂറിലേറെ റോഡിൽ ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ കൈയ്യാങ്കളിയുണ്ടായി. ഒടുവിൽ വഴിയാത്രക്കാർ ഇടപെട്ടതോടെ പൊലീസ് എത്തി ഇവരെ മെഡിക്കൽകോളേജ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെപ്പറ്റി മെഡിക്കൽകോളേജ് പൊലീസ് പറയുന്നതിങ്ങനെ: ചടയമംഗലം സ്വദേശിയായ യുവതിയും കുളത്തൂപ്പുഴ സ്വദേശിയായ യുവാവും ഏറെ നാളായി പ്രണയത്തിലായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു യുവാവ്. ബസിലെ പണി മതിയാക്കി കഴിഞ്ഞ ഏതാനും മാസങ്ങളായി പ്ലംബിംഗ് ജോലി ചെയ്തുവരുന്ന ഇയാള് തലേന്ന് രാത്രി 12 മണിയോടെ കാറിൽ യുവതിയുടെ വീട്ടിലെത്തി. മൊബൈൽ ഫോണിന്റെ ചാർജർ പുറത്ത് വച്ച് മറന്നുപോയത് എടുക്കാൻ എന്ന വ്യാജേന വീടിന് പുറത്തിറങ്ങിയ യുവതി വീടിന് പുറത്ത് കാത്തുനിന്ന കാറിൽ കയറി യുവാവിവിനൊപ്പം പോയി. തുടർന്ന് മാതാവിനെ വിളിച്ചു വിവരം പറഞ്ഞു.
വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ മൂന്ന് കാറുകളിലായി യുവാവിന്റെ കാറിനെ പിന്തുടർന്നു. യുവാവ്ഓ ടിച്ചിരുന്ന 'റെന്റ് എ കാറിന്റെ'കാറിന്റെ ഉടമസ്ഥനെയും ഇവർ കൂടെക്കൂട്ടിയിരുന്നു. ജിപിആർഎസ് ഘടിപ്പിച്ചിരുന്ന വാഹനമാണ് ഓടിച്ചിരുന്നത്. ഇതുവഴി കാറിന്റെ ലൊക്കേഷൻ മെഡിക്കൽ കോളേജ് പരിസരമാണെന്ന് ഇവർ കണ്ടെത്തിയിരുന്നു. വെഞ്ഞാറമൂട് കഴക്കൂട്ടം വഴി പുലർച്ചെ രണ്ടര മണിയോടെ മെഡിക്കൽകോളേജിന് സമീപമെത്തിയ ഇവർ കാർ റോഡിൽ കണ്ടെത്തി തടയുകയായിരുന്നു. യുവതിയെ കാറിൽനിന്ന് ബലാൽക്കാരമായി പിടിച്ചിറക്കിക്കൊണ്ടുപോകാനായി ബന്ധുക്കള്‍ ശ്രമിച്ചു. ഇവർ പ്രതിരോധിച്ചതോടെ റോഡിൽ വാക്കേറ്റവും പിടിവലിയും ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ പ്രശ്നത്തിൽ ഇടപെട്ടു. ഇവർ വിവരം പൊലീസിന് കൈമാറി.
പൊലീസെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ എല്ലാവരും കാറുകളിൽ കയറി മുറിഞ്ഞപാലം ഭാഗത്തേക്ക് പോയി. പിന്തുടർന്നെത്തിയ പൊലീസ് വാഹനങ്ങൾ തടഞ്ഞ് എല്ലാവരെയും കസ്റ്റഡിയിലെടുത്തു. കാമുകനൊപ്പം പുറപ്പെട്ട യുവതിയെ വഴിയിൽ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും തട്ടിക്കൊണ്ട് പോകുവാൻ ശ്രമിച്ചതിനും ഭീക്ഷണിപ്പെടുത്തിയതിനുമാണ് യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾക്കെതിരെ കേസ് മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ കാണാതായ സംഭവത്തിൽ വീട്ടുകാരുടെ പരാതിപ്രകാരം ചടയമംഗലം പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇരുവരെയും ചടയമംഗലം പൊലീസിന് കൈമാറിയെന്ന കഴക്കൂട്ടം അസി. കമ്മിഷണർ അറിയിച്ചു.