ഓർത്തഡോക്സ് സഭയിലെ ലൈംഗികാപവാദം ; 4 വൈദികർക്കെതിരെ കേസെടുത്തു
തിരുവല്ല: കുമ്പസാര രഹസ്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ ഓർത്തഡോക്സ് സഭയിലെ നാല് വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് വൈദികർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വൈദികരായ എബ്രാഹം വർഗീസ്( സോണി), ജോബ് മാത്യു, ജോൺസൺ വി മാത്യു, ജെയ്സ് കെ ജോർജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരെയായിരുന്നു യുവതിയുടെ ഭർത്താവ് ആരോപണം ഉന്നയിച്ചിരുന്നത്.
മൊഴിയെടുത്തു
പീഡനത്തിന് ഇരയായ വീട്ടമ്മയുടെയും ഭർത്താവിന്റെയും മൊഴി ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികർക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് മൊഴിയെടുത്തത്. വൈദികരും യുവതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചില രേഖകൾ യുവതിയുടെ ഭർത്താവ് ക്രൈം ബ്രാഞ്ചിന് കൈമാറിയെന്നാണ് സൂചന. ബാങ്ക് സ്റ്റേറ്റ് മെന്റ് അടക്കമുളള രേഖകളാണിവ.
അന്വേഷണമില്ല
നിരണം, തുമ്പമൺ,ദില്ലി ഭദ്രാസനങ്ങളിലായുള്ള അഞ്ച് വൈദികർ തന്നെ പീഡിപ്പിച്ചെന്ന് കാട്ടി യുവതിയുടെ ഭർത്താവാണ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്ക് പരാതി നൽകിയത്. ഇതിനോടൊപ്പം വീട്ടമ്മയുടെ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണവിധേയരായ അഞ്ച് വൈദികരെയും ചുമതലകളിൽ നിന്ന് മാറ്റി നിർത്തി. ഇവരുടെ പരാതി അന്വേഷിക്കാൻ സഭ കമ്മീഷനെ നിയോഗിച്ചിരുന്നെങ്കിലും യുവതിയുടെ മൊഴി രേഖപ്പെടുത്താൻ ഇവർ ഇതുവരെ തയാറായിട്ടില്ല. യുവതി എഴുതി നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാത്രമാണ് കമ്മീഷന് മുമ്പിലുള്ളത്.
വൈദികന്റെ പരാതി
തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭയിലെ ഒരു വൈദികൻ രംഗത്തെത്തിയിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്ന് കാട്ടി വൈദികൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ജോൺസൺ വി മാത്യുവെന്ന വൈദികനാണ് പരാതി നൽകിയത്. നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനയ്ക്ക് തയാറാണെന്നും വൈദികൻ അറിയിച്ചു. ഇയാളുമായി ഒരുമിച്ച് കാറിൽ യാത്രചെയ്തെന്നും പലവട്ടം സെക്സ് ചാറ്റിൽ ഏർപ്പെട്ടിട്ടുണ്ടെന്നുമാണ് യുവതി സത്യവാങ്മൂലത്തിൽ പറയുന്നത്.
സത്യവാങ്മൂലം
2018 മാർച്ച് ഏഴിനാണ് യുവതി സത്യപ്രസ്താവന എഴുതിയത്. ഭർത്താവിന്റെ പരാതിയോടൊപ്പം ഇതും സമർപ്പിച്ചിരുന്നു. ഏഴോളം സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു ഇത് തയാറാക്കിയത്. വൈദികർക്കെതിരെ നിരവധി ആരോപണങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. കുമ്പസാരരഹസ്യം ചോർത്തിയത് 10 വർഷം മുൻപാണെന്നാണ് യുവതി പറയുന്നത്. വൈദികരുമായി നിരവധി സ്ഥലങ്ങളിൽ ഒന്നിച്ച് പോവുകയും താമസിക്കുകയും ചെയ്തിട്ടുണ്ടെന്ന് യുവതി പറയുന്നു. പതിവായി സെക്സ് ചാറ്റിൽ ഏർപ്പെടുകയും നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഫാദർ എബ്രാഹം മാത്യുവുമായി വിവിധ സ്ഥലങ്ങളിൽ വെച്ച് 400ലേറെ തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും സത്യപ്രസ്താവനയിൽ പറയുന്നു.
പരാതി നൽകിയിട്ടില്ല
പീഡനവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാൻ യുവതിയും ഭർത്താവും ഇതുവരെ തയാറായിട്ടില്ല. സംഭവത്തിൽ വൈദികർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ ഡി ജിപി ലോക് നാഥ് ബെഹ്റയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എസ് പി സാബു മാത്യുവാണ് കേസ് അന്വേഷിക്കുന്നത്.