എസ്ഐയ്ക്ക് മർദ്ദനം: അഭിഭാഷകർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് എസ്.ഐ അശോക് കുമാറിനെ കോടതിവളപ്പിൽവച്ച് മർദ്ദിച്ച അഭിഭാഷകർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. വള്ളക്കടവ് സ്വദേശി മുരളീധരനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് കേസ്. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ, കുറ്റകരമായ സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളനുസരിച്ചാണ് കേസെടുത്തത് . മർദ്ദനമേറ്റ അശോക് കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് . കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെ വഞ്ചിയൂർ കോടതി വളപ്പിലാണ് തല്ല് . ഡ്യൂട്ടിയുടെ ഭാഗമായി കോടതിയിൽ എത്തിയ എസ്.ഐയെ അഭിഭാഷകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. രക്ഷപ്പെടാൻ ജഡ്ജിയുടെ മുറിയിൽ അഭയം തേടിയ പൊലീസ് ഉദ്യോഗസ്ഥനെ തൊട്ടടുത്തുതന്നെയുള്ള വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമെത്തിയാണ് രക്ഷിച്ചത് .ഇതിനിടയിലും തടഞ്ഞുനിറുത്തി മർദ്ദിക്കാൻ ശ്രമമുണ്ടായി. അശോക് കുമാർ ഫോർട്ട് സ്റ്റേഷനിൽ ജോലിയെടുത്തിരുന്നപ്പോൾ ഒരു അഭിഭാഷകനെതിരെ കേസെടുത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമത്രെ . കോടതിവളപ്പിലെ സി. സി.ടി.വി.ക്യാമറാദൃശങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications