സ്കൂളിന് വിജയശതമാനം കൂട്ടണം; ആദിവാസി വിദ്യാർത്ഥികൾ പരീക്ഷയെഴുതേണ്ടെന്ന്, സംഭവം വയനാട്ടിൽ...
വയനാട്: സ്കൂളിന്റെ വിജയശതമാനം കൂട്ടുന്നതിന് ആദിവാസി വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുന്നില്ലെന്ന് പരാതി. വയനാട് നീര്‍വാരം ഗവ. ഹൈസ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മാതൃഭൂമി ന്യൂസാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ആദിവാസി കുട്ടികളെ മാറ്റി നിർത്തി എസ്എസ്എൽസി പരീക്ഷ നടത്തിയെന്നാണ് സ്കൂളിനെതിരെ ഉയരുന്ന ആരോപണം.
എന്നാൽ സ്കൂൾ അധികൃതരുടെ വാദം മറ്റൊന്നാണ്. കുട്ടികള്‍ക്ക് വേണ്ടത്ര ഹാജരില്ലാത്തതിനാലാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതെന്നാണ് സ്‌കൂള്‍ പ്രധാന അധ്യാപകൻ പറഞ്ഞിരിക്കുന്നത്. അതേസമയം സ്‌കൂളിന്റെ നിലവാരത്തെ ബാധിക്കുമെന്നതിനാല്‍ തങ്ങളോട് ഇത്തവണ പരീക്ഷ എഴുതേണ്ടെന്ന് അധ്യാപകര്‍ പറഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. രക്ഷരരായ ഇവരുടെ മാതാപിതാക്കളോട് മക്കള്‍ പരീക്ഷ എഴുതുന്നില്ലെന്ന് പറഞ്ഞ് അധ്യാപകര്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്.

കുട്ടികള്‍ തുടര്‍ച്ചയായി സ്‌കൂളില്‍ വരാത്തതിനാല്‍ പേര് വെട്ടുകയായിരുന്നുവെന്നും അസ്വാഭാവികമായി ഇക്കാര്യത്തില്‍ ഒന്നും നടന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നുമുണ്ട്. ജില്ലയിലെ മറ്റ് സ്‌കൂളുകളിലും എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം വര്‍ധിപ്പിക്കാന്‍ ആദിവാസി കുട്ടികളെ മാറ്റി നിര്‍ത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ആദി വിഭാഗം കുട്ടികൾ കൂടുതലുള്ള വയനാട്ടിൽ സർക്കാർ സ്കൂളിൽ തന്നെ ഇത്തരം അനീതി നടക്കുന്നതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നുണ്ട്.












Click it and Unblock the Notifications