സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് ഇന്നസെന്റ്.. കുറ്റം മാധ്യമങ്ങൾക്ക്.. ഇതാണ് ഇന്നസെന്റ്!!!
കൊച്ചി: വിവാദമായി മാറിയ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് നടനും എം പിയുമായ ഇന്നസെൻറ് രംഗത്ത്. സ്ത്രീ വിരുദ്ധതയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടതാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് കൂടിയായ ഇന്നസെന്റിന്റെ വിശദീകരണം. ഇന്നസെന്റിന്റെ വാക്കുകൾക്കെതിരെ സിനിമയ്ക്കകത്തും പുറത്തും കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇത്.
രാവിലെ ഞാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഉണ്ടായ ചില പരാമർശങ്ങൾ, ഞാൻ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തിൽ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുൻകാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. - ഇന്നസെന്റ് ഫേസ്ബുക്കിൽ എഴുതുന്നത് ഇങ്ങനെ.
ഇന്നസെന്റ് തുടരുന്നു - സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത്. സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകൾ പ്രതിഫലിക്കും എന്നത് യാഥാർത്ഥ്യമാണ്. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങൾ സംഘടന എന്ന നിലയിൽ അമ്മ നിർവഹിക്കും. സന്ദർഭത്തിൽ നിന്നടർത്തിമാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കേണ്ടതാണ്.
സിനിമാക്കാര്‍ മോശമായി പെരുമാറിയെന്ന് നടികൾ പരാതിപ്പെട്ടിട്ടില്ല. ഇപ്പോള്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവര്‍ മാധ്യമ പ്രവര്‍ത്തകരെ വിവരം അറിയിക്കും. പിന്നെ ചില മോശം ആള്‍ക്കാര്‍ കിടക്ക പങ്കിട്ടെന്നു വരും- ഇന്നസെന്റ് ഇങ്ങനെ പറഞ്ഞു എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചു എന്നാണ് താരം കുറ്റപ്പെടുത്തുന്നത്.