കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അഞ്ച് കോടിയുടെ ഹാഷിഷുമായി 3 മാലദ്വീപുകാർ പിടിയിൽ
തിരുവനന്തപുരം: മാലിയിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചുകോടി വില വരുന്ന 17 കിലോ ഹാഷിഷുമായി രാജ്യാന്തര ലഹരിമരുന്നു സംഘതലവൻ ഉൾപ്പെടെ മൂന്നു പേർ തലസ്ഥാനത്ത് പിടിയിലായി. മാലി തിനാതു സ്വദേശികളായ ഷാനീസ് മാഹീർ(27), അയ്‌മൻ അഹമ്മദ് (24), ഇബ്രാഹിം ഫൗസൻ സാലിഹ് (29)എന്നിവരാണ് പിടിയിലായത്. ഇവരിൽ ഷാനീസ് മാഹീൻ രാജ്യാന്തര ലഹരിമരുന്നു സംഘ തലവനാണെന്നു പൊലീസ് അറിയിച്ചു.
നാഷണൽ ഡ്രഗ് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തെ തുടർന്നു സിറ്റി ഷാഡോ പൊലീസ് നടത്തിയ നീക്കത്തിലാണ് മൂന്നംഗസംഘം പിടിയിലായത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി മാലിയിലേക്ക് ഹാഷിഷ് കടത്താനായിരുന്നു ഇവരുടെ ശ്രമം. കന്റോൺമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചു പായ്‌ക്കറ്റുകളിലാക്കിയാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്.
നാഷണൽ ഡ്രഗ് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ച വിവരം മയക്ക് മരുന്നു വ്യാപനം തടയുന്നതിനായി കേരള പൊലീസ് രൂപീകരിച്ച കാൻസാഫ് പദ്ധതി നോഡൽ ഓഫീസർ ഐ.ജി പി. വിജയന് കൈമാറുകയായിരുന്നു. ഐജിയുടെ നിർദേശത്തെ തുടർന്നു കമ്മീഷണർ പി. പ്രകാശിന് കീഴിൽ കൺട്രോൾ റൂം എ.സി.പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ മാലിക്കാരെ അറസ്റ്റ് ചെയ്‌തത്. കഞ്ചാവ് സംസ്‌കരിച്ച് കിട്ടുന്നതാണ് ഹാഷിഷ് ഓയിൽ. ഒരു കിലോ ഹാഷിഷ് ഓയിൽ ഉണ്ടാക്കാൻ അതിന്റെ പത്തിരട്ടിയിലധികം കഞ്ചാവ് വേണ്ടി വരും. കഞ്ചാവ് എത്തിച്ചു നൽകിയ സംഘങ്ങളെയും വരും ദിവസങ്ങളിൽ പിടികൂടും. അതേസയമം,വൻകിട ലഹരിമരുന്ന് സംഘത്തെ പിടികൂടിയ കമ്മീഷണർ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തിന് പാരിതോഷികം നൽകുമെന്നു ഐ.ജി പി. വിജയൻ അറിയിച്ചു. സിറ്റി ഷാഡോ പൊലീസ് രണ്ടു മാസത്തിനിടയിൽ പിടികൂടിയത് 150 കിലോയിലധികം കഞ്ചാവ്. മാരക ലഹരിമരുന്നുകളായ കൊക്കെയ്ൻ, എൽ.എസ്.ഡി സ്റ്റാമ്പ്, മെതം ഫിറ്റമിൻ, ഹാഷിഷ് എന്നിവയും ഇത് കടത്തുന്ന സംഘങ്ങളെയും പിടികൂടിയിട്ടുണ്ട്.
Comments
English summary
caught hashish-three maldive natives arrested