ശ്രീജിത്തിന്റെ പോരാട്ടത്തിന് ഫലം കണ്ടു, ശ്രീജിവിന്റെ മരണത്തിന്റെ നേരറിയാന്‍ സിബിഐ എത്തും
ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം 771 ദിവസം പിന്നിട്ട് നേരത്താണ് തീരുമാനമെത്തിയത്
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും. ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം 771 ദിവസം പിന്നിട്ട് നേരത്താണ് തീരുമാനമെത്തിയത്.
കോഴിക്കോട്ട് കൂള്‍ബാറില്‍ നിയമവിരുദ്ധമായി ഷീഷ കഫെ, അറസ്റ്റിലായവരെ കണ്ട് പോലീസ് ഞെട്ടി
ഇതുസംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രീജിത്തിന് കൈമാറും. അതേസമയം സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. വിജ്ഞാപനം ഇറക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും അന്വേഷണം തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും ശ്രീജിത്ത് പറഞ്ഞു.
ശ്രീജിത്ത് കൊല്ലപ്പെട്ടത് എങ്ങനെ
2014 മേയ് 21നാണ് ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്. അയല്‍വാസിയുടെ മകളുമായിട്ടുള്ള പ്രണയത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ശ്രീജിവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പാറശ്ശാല സ്റ്റേഷനിലെ പോലീസുകാരാണ് ശ്രീജിവിനെ അറസ്റ്റ് ചെയ്തത്. പൂവാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ശ്രീജിവിനെ പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ കിടക്കുകയാണ്.
നടപടികളില്‍ തൃപ്തിയില്ല
സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ പ്രതീക്ഷ പുലര്‍ത്തുന്നതല്ലെന്ന് ശ്രീജിത്ത് ആരോപിച്ചിട്ടുണ്ട്. സര്‍ക്കാരിന് നേരത്തെ തന്നെ നടപടിയെടുക്കാമായിരുന്നു. എന്നാല്‍ കുറ്റവാളികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നീതി കിട്ടുന്നതുവരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. അതേസമയം സിബിഐ എപ്പോഴാണ് അന്വേഷണത്തിനായി കേരളത്തില്‍ എത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
സിബിഐക്ക് വെല്ലുവിളി
സിബിഐയെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയേറിയ കേസായിരിക്കും ഇത്. ആരോപണവിധേയരെല്ലാം ഉന്നതരാണെന്നതാണ് പ്രധാന പ്രശ്‌നം. കേസ് നടന്നത് നാല് വര്‍ഷം മുന്‍പാണ്. അപ്പോള്‍ തെളിവുകള്‍ കണ്ടെത്തുകയെന്നതും ദുഷ്‌കരമാണ്. ശ്രീജിവ് അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചെന്നായിരുന്നു പോലീസ് മരണത്തെ കുറിച്ച് പറഞ്ഞത്.
അടിവസ്ത്രത്തില്‍ ഒരാള്‍ വിഷം കൊണ്ടുനടക്കുമോ എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. മോഷണക്കുറ്റം ആരോപിച്ച് ശ്രീജിവിനെ പാറശ്ശാല പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കണ്ടെത്തല്‍.
സമരം 771ാം ദിവസത്തില്‍
സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് ശ്രീജിത്തിന്റെ സമരം 771 ദിവസത്തിലെത്തി നില്‍ക്കുമ്പോഴാണ്. ആരോഗ്യ സ്ഥിതി മോശമായിട്ടും സമരം തുടര്‍ന്ന ശ്രീജിത്തിന് ഇനി ആശ്വസിക്കാം. സമരം ഇത്രത്തോളം വിജയിപ്പിച്ചതിന് സോഷ്യല്‍ മീഡിയയും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി പേര്‍ സമരപന്തലിലെത്തിയിരുന്നു. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് പുതിയ തീരുമാനെത്തിയത്.
നേരത്തെ തള്ളി
ശ്രീജിവിന്റെ കേസ് നേരത്തെ ഏറ്റെടുക്കാനാവില്ലെന്നായിരുന്നു സിബിഐ പറഞ്ഞിരുന്നത്. കേസ് അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി സിബിഐ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ശ്രീജിവിന്റെ മരണം അപൂര്‍വമായി സംഭവിക്കുന്നതല്ലെന്നായിരുന്നു സിബിഐയുടെ വാദം. ഇതോടൊപ്പം നിരവധി കേസുകള്‍ അന്വേഷിക്കാനാവാതെ കെട്ടികിടക്കുകയാണെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പോലീസ് അസോസിയേഷനും ന്യായീകരിച്ചു
ശ്രീജിവിന്റെ മരണത്തില്‍ പോലീസുകാരെ ന്യായീകരിക്കാനാണ് പോലീസ് അസോസിയേഷന്‍ ശ്രമിച്ചത്. ശ്രീജിവ് കുറ്റക്കാരനാണെന്ന് വാക്കാല്‍ തന്നെ പറയുകയും ചെയ്തു. മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ശ്രീജിവ് അറസ്റ്റിലായത്. കുറ്റം ശ്രീജിവ് തന്നെ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച മൊബൈല്‍ പല സ്ഥലത്തും വില്‍ക്കാന്‍ ഇയാള്‍ നോക്കിയിരുന്നു. മൊബൈല്‍ വില്‍ക്കാനായി തങ്ങളുടെ കടയില്‍ എത്തിയിട്ടുണ്ടെന്ന് കടയുടമകള്‍ മൊഴിനല്‍കിയിട്ടുണ്ടെന്നും പോലീസ് അസോസിയേഷന്‍ പറഞ്ഞു.
ക്രൂരത സമരപ്പന്തലിലും
അനുജന് നീതി ലഭിക്കാനായി സത്യഗ്രഹം ആരംഭിച്ച ശ്രീജിത്തിനെയും പോലീസുകാര്‍ പരമാവധി ദ്രോഹിച്ചു. സമരം നടത്തുന്നതിനാല്‍ ജോലിക്ക് പോവാന്‍ സാധിക്കാതായ ശ്രീജിത്ത് കപ്പലണ്ടികച്ചവടം ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് പോലീസുകാര്‍ മുടക്കി. സമരം ചെയ്യാന്‍ വന്നവന്‍ അത് മാത്രം ചെയ്താല്‍ മതിയെന്നായിരുന്നു പോലീസുകാരുടെ ന്യായം. വായിക്കാനായി കൊണ്ടുവന്ന പുസ്‌കതങ്ങളും കൂട്ടത്തോടെ കൊണ്ടുപോയി കത്തിക്കുകയും ചെയ്തു. പലരോടും പരാതിപ്പെട്ടിട്ടും ഒരു ഫലമുണ്ടായില്ലെന്ന് ശ്രീജിത്ത് പറഞ്ഞു.