ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്ന് സിബിഐ, കൃഷ്ണദാസിനെ ഒഴിവാക്കി കുറ്റപത്രം
കൊച്ചി: നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്ന് സിബിഐ. അന്വേഷണത്തിനൊടുവില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കണ്ടെത്തലുളളത്. നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പി കൃഷ്ണദാസിന് എതിരെ തെളിവില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം രണ്ട് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. പാമ്പാടി നെഹ്രു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍, അസിസ്റ്റന്റ് പ്രൊഫസറും ഇന്‍വിജിലേറ്ററുമായ പിപി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരിക്കുന്നത്.
ശക്തിവേലിനും പ്രവീണിനും എതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു. ജിഷ്ണു പ്രണോയിയുടെ മരണം വലിയ കോളിളക്കമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. 2017ലാണ് ജിഷ്ണു പ്രണോയിയുടെ മരണം. പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജിലെ ബിടെക്ക് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ജിഷ്ണുവിനെ കണ്ടെത്തിയത്.
ജിഷ്ണുവിനെ കോളേജ് അധികൃതര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് ആരോപണം ഉയര്‍ന്നത്. മാനസികവും ശാരീരികവുമായി ജിഷ്ണു പീഡിപ്പിക്കപ്പെട്ടതായി സഹപാഠികളും വെളിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. സിബിഐക്ക് കേസ് കൈമാറിയത് 2017 ജൂലൈയിലാണ്. അതേസമയം കൃഷ്ണദാസിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ജിഷ്ണുവിന്റെ അമ്മ മഹിജ രംഗത്ത് വന്നു. കൃഷ്ണദാസ് തന്നെയാണ് ജിഷ്ണുവിന്റെ മരണത്തിന് പിന്നിലെന്നും മഹിജ ആരോപിച്ചു.