സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; നടി ലീന മരിയാ പോളിനെതിരെ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: നടി ലീനാ മരിയാ പോളിനെതിരെ സിബിഐയുടെ ലുക്കൗട്ട് നോട്ടീസ്. ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവിൽ നിന്നും പണം തട്ടാൻ ശ്രമിച്ച കേസിലാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന് സിബിഐ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ലീനയുടെ ജീവനക്കാരൻ അർച്ചിതും കേസിൽ പ്രതിയാണ്.
ഇഎംഎസിന് തുല്യനോ പി പരമേശ്വരൻ? സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച് ചർച്ചകൾ
സിബിഐ കേസിൽ പ്രതിയായ സാംബശിവ റാവുവിനെ കേസിൽ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ സാംബശിവ റാവുവിനെ സമീപിക്കുന്നത്. കേസിൽ നിന്നൊഴിവാക്കാൻ കോടികളാണ് ആവശ്യപ്പെട്ടത്. ഇതിനായി സിബിഐയുടെ ദില്ലി ഓഫീസ് നമ്പർ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതികൾ ദുരുപയോഗം ചെയ്യുകയും ചെയ്തു.
സാംബശിവ റാറുവിൽ നിന്നും പണം തട്ടിയതുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശി മണിവർണൻ റെഡ്ഡി, മധുര സ്വദേശി സെൽവം രാമരാജ്, അർച്ചിത് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ലീന മരിയാ പോളിന്റെ പങ്ക് വ്യക്തമായത്. ലീനയും അർച്ചിതും ചേർന്നാണ് തട്ടിപ്പിന് പദ്ധതിയിട്ടതെന്ന് പ്രതികൾ മൊഴി നൽകി.
സിബിഐയുടെ ദില്ലി ഓഫീസ് നമ്പറിൽ കൃത്രിമം കാണിച്ചത് അർച്ചിതാണെന്ന് വ്യക്തമായി. ലീന മരിയാ പോളിന്റെ കൊച്ചിയിലേയും ചെന്നൈയിലേയും ബ്യൂട്ടി പാർലറിലും വീട്ടിലും സിബിഐ സംഘം റെയ്ജ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ബ്യൂട്ടി പാർലറുകളിലും വീടുകളിലും നോട്ടീസ് നൽകിയെങ്കിലും ഫലം ഉണ്ടായില്ല. ഇതേ തുടർന്നാണ് ലീനയ്ക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. സമാനമായ തട്ടിപ്പ് കേസിൽ മുൻപും ലീനയും ഭർത്താവ് സുകേശ് ചന്ദ്രശേഖരനും അറസ്റ്റിലായിട്ടുണ്ട്.