പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും, കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി: വന്‍ വിവാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐയ്ക്ക്. പോപ്പുലര്‍ ഫിനാന്‍സ് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാരാണ് കേരള ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. 1369 കേസുകള്‍ ആണ് പോപ്പുലര്‍ ഫിനാന്‍സ് കമ്പനിക്ക് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകള്‍ സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി.
നേരത്തെ ഈ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിരുന്നില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പോപ്പുലര്‍ ഫിനാന്‍സ് കമ്പനിക്ക് എതിരായ കേസുകളില്‍ സിബിഐ അന്വേഷണം നടത്തുക. രണ്ടായിരം കോടിയില്‍ അധികം വരുന്ന വന്‍ തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ബാനിംഗ് ഓഫ് അണ്റെഗുലേറ്റര് ഡിപോസിറ്റ് സ്കീംസ് ആക്ട്-ബഡ്സ് പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24ന് ആണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്. കേസ് സിബിഐ അന്വേഷിക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലും നിലപാട് അറിയിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയുടെ തട്ടിപ്പില്‍ കുടുങ്ങിയ നിരവധി നിക്ഷേപകരാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടെങ്കിലും കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നില്ല
കേസ് സിബിഐ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ അടിയന്തരമായി കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസിന് വേണ്ടി രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ഇതുവരെ പോപ്പുലര്‍ ഫിനാന്‍സ് കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് കമ്പനി ഉടമയായ തോമസ് ഡാനിയല്‍, ഭാര്യ പ്രഭ, മക്കള്‍ റീനു, റീബ, റിയ എന്നിവരാണ് പ്രതികള്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.