വിവാദങ്ങൾക്കൊടുവിൽ ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും; തീരുമാനം വൈകിയതിൽ കോടതിയുടെ വിമർശനം
ദില്ലി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബ്ഐ അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നേരത്തെ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇത് തിരുത്തികൊണ്ടാണ് ഇപ്പോൾ അഡിഷണൽ സോളിസ്റ്റർ ജനറൽ കോടതിയിൽ ഇപ്പോൾ നിലപാട് വ്യക്തമാക്കിയത്. എന്നാൽ തീരുമാനം വൈകിപ്പിച്ചതിൽ കേന്ദ്ര സർക്കാരിന് കോടതിയുടെ വിമറ്‍ശനം നേരിടേണ്ടി വന്നെന്നും റിപ്പോർട്ടുണ്ട്.
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനുള്ള പ്രാധാന്യം കേസിനില്ലെന്നും സിബിഐക്ക് ഇപ്പോൾ തന്നെ കേസുകളുടെ ബാഹുല്ല്യമാണെന്നും സിബിഐ കേരള സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ജൂണ്‍ 15-നാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.സിബിഐ അന്വേഷണത്തിൽ സന്തോഷമെന്ന് അച്ഛൻ അശോകൻ അറിയിച്ചു. നീതിപീഠത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന അമ്മ മഹിജയും പ്രതികരിച്ചു.
ഏറ്റെടുക്കാൻ സാധിക്കില്ല
ജിഷ്ണുക്കേസ് അന്തര്‍ സംസ്ഥാന കേസ് അല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു. സിബിഐയുടെ നിലപാട് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. കേസ് ഏറ്റെടുക്കില്ലെന്ന സിബിഐയുടെ നിലപാ ടില്‍ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതി രേഖപ്പെടുത്തിയത്. വിജ്ഞാപനം വന്നിട്ടു നാലുമാസം കഴിഞ്ഞിട്ടും സിബിഐ എന്തു ചെയ്യുകയായിരുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു ഇത്തരം നിലപാടുകളോട് യോജിക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് ജൂൺ 15ന്
ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സിബിഐക്ക് ലഭിച്ചില്ലെന്നായിരുന്നു സിബിഐ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ അശോകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. .നാല് മാസം മുമ്പ് ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചിരുന്നുവെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ പറഞ്ഞിരുന്നു. കഴിഞ്ഞ ജൂൺ 15 നാണ് ഹോം എസ്എസ്എ 2 / 46/2017 നമ്പറിലുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. എന്നാൽ ഇത് ലഭിച്ചില്ലെന്നായിരുന്നു സിബിഐ കോടതിയെ അറിയിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് അലംബാവമില്ല
സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നെങ്കിലും അസാധാരണമല്ലാത്തതിനാലും കേസുകളുടെ അമിതബാഹുല്യവും കാരണം ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് കേരള സര്‍ക്കാരിനെ സിബിഐ അറിയിക്കുകയായിരുന്നു. ഇതിനർത്ഥം സർക്കാർ അയച്ച കത്ത് സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ്. കേസ് സിബിഐക്ക് കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു അലംഭാവവും കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കുികയും ചെയ്തിരുന്നു.
കോടതിയുടെ വിമർശനം
അതേസമയം കേസ് ഏറ്റെടുക്കാനാകില്ലെന്ന് പറയാന്‍ സിബിഐ എന്തിനാണ് നാലു മാസം സമയമെടുത്തതെന്ന് കോടതി ചോദിച്ചു. കേസ് പരിഗണിച്ചപ്പോഴെല്ലാം അന്വേഷണം എറ്റെടുക്കുമെന്ന പ്രതീതി ഉണ്ടാക്കുകയും നാല് മാസത്തിനു ശേഷം കേസ് ഏറ്റെടുക്കുകയില്ലെന്ന് പറയുകയുമാണ് സി ബി ഐ എന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. അന്വേഷണം ഏറ്റെടുക്കാതിരിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കി തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്നും കോടതി സി ബി ഐ ക്ക് നിർദേശം നൽകി. സി ബി അന്വേഷണം വേണമോ എന്ന കാര്യത്തിൽ കോടതി തിങ്കളാഴ്ച്ച ഉത്തരവിറക്കും. കേസിൽ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരം ആണെന്നാണ് സി ബി ഐ ചൂണ്ടിക്കാട്ടിയത്.സംസ്ഥാന പോലീസിന്റെ അന്വേഷണം മാത്രമേ ഈ കേസിൽ ആവശ്യമുള്ളൂ. അന്വേഷണം നടത്താൻ പര്യാപ്തമായ സവിധാനങ്ങൾ കേരള പോലീസിന് ഉണ്ടെന്നും സിബിഐ അഭിഭാഷകൻ പറഞ്ഞു.