കെടി ജലീൽ കൊച്ചിയിലെത്തിയതിന് തെളിവ്: ദൃശ്യങ്ങൾ പുറത്ത്, ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറിലധികം നീണ്ടു
കൊച്ചി: മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തുതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ മന്ത്രി എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. കെടി ജലീൽ സ്വകാര്യ വാഹനത്തിൽ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫിസിലെത്തിയത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സംഭവം നടന്ന് മണിക്കൂറുകൾക്കകം പുറത്തുവന്നിട്ടുള്ളത്. എന്നാൽ എൻഫോഴ്സ്മെന്റ് തന്നെ ചോദ്യം ചെയ്തതായി മന്ത്രി ഇതുവരെയും തുറന്ന് സമ്മതിക്കാൻ തയ്യാറായിട്ടില്ല. മന്ത്രി ശക്തമായ പ്രതിരോധം തീർത്ത് മുന്നോട്ട് നീങ്ങുമ്പോഴാണ് പ്രതിസന്ധിയിലാക്കിക്കൊണ്ട് ഈ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
ശശി തരൂരിന് തുറന്ന കത്തുമായി തോമസ് ഐസക്; ആത്മഹത്യാപരമായ നിലപാടില് നിന്നും പിന്മാറണം
സിസിടിവി ദൃശ്യങ്ങൾ പുറത്ത്
എറണാകുളത്ത് എംജി റോഡിന് സമീപത്തുള്ള മുല്ലശ്ശേരി കനാൽ റോഡിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്തെ തുണിക്കടയിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് മന്ത്രി എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയെന്നതിന് തെളിവ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.46ന് പകർത്തിയ ദൃശ്യങ്ങളാണ് ഇത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മന്ത്രി ജലീലിനെ കൊണ്ടുപോകുന്നതിനായി വാഹനം വരുന്നതും മന്ത്രിയുമായി തിരിച്ചുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ മന്ത്രി രാവിലെ ഓഫീസിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.
സുഹൃത്തിന്റെ കാറിൽ
തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെട്ട മന്ത്രി ആലപ്പുഴയിലെ അരൂരിലെത്തി സുഹൃത്തിന്റെ വീട്ടിൽ ഔദ്യോഗിക വാഹനം നിർത്തിയിട്ട ശേഷം സ്വകാര്യ വാഹനത്തിൽ സുരക്ഷാ അകമ്പടികളൊന്നുമില്ലാതെയാണ് എൻഫോഴ്സ്മെന്റിന് മുമ്പാകെ ഹാജരാകാനെത്തിയത്. അനസ് എന്ന സുഹൃത്തിന്റെ വെള്ള കാറിലാണ് മന്ത്രി കൊച്ചിയിലേക്ക് എത്തുന്നത്. അതേ സമയം എൻഫോഴ്സ്മെന്റിന്റെ ചോദ്യങ്ങളിൽ പലതിനും മന്ത്രി അവ്യക്തമായ ഉത്തരങ്ങളാണ് നൽകിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. പ്രധാനപ്പെട്ട ചോദ്യങ്ങളിൽ നിന്ന് മന്ത്രി ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവെന്നും പറയപ്പെടുന്നു. സ്വർണ്ണക്കടത്ത് ഇടപാട്, വിദേശത്ത് നിന്ന് മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന സംഭവം എന്നിങ്ങനെ വിവിധ സംഭവങ്ങളെക്കുറിച്ചാണ് കേന്ദ്ര ഏജൻസി വിവരങ്ങൾ ആരാഞ്ഞത്.
സ്ഥിരീകരിക്കാതെ മന്ത്രി
മന്ത്രി ജലിലീനെ ചോദ്യം ചെയ്തെന്ന കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തലവൻ നേരിട്ട് സ്ഥിരീകരിച്ചെങ്കിലും തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചില്ലെന്ന നിലപാടാണ് മന്ത്രി മാധ്യമപ്രവർത്തകരോട് സ്വീകരിച്ചത്. വിളിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകർക്ക് എല്ലാം തന്നെ ഒരേ മറുപടിയാണ് അദ്ദേഹം നൽകിയത്. മന്ത്രിയെ തന്നെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും കടുത്ത പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്.
എത്തിയത് മതഗ്രന്ഥങ്ങളോ?
വിദേശത്ത് നിന്ന് യുഎഇ ഡിപ്ലോമാറ്റിക് ബാഗേജ് വഴിയെത്തിയ 4478 കിലോ തൂക്കം വരുന്ന ബാഗേജിൽ 32 പെട്ടികളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം വിമാവനത്താവളത്തിൽ നിന്ന് നേരെ സി ആപ്റ്റിലേറ്റ് കൊണ്ടുവന്ന 32 പെട്ടികളിൽ രണ്ടെണ്ണം തുറന്നെങ്കിലും 30 എണ്ണവും സിആപ്റ്റിന്റെ അച്ചടിച്ച പുസ്തകങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിൽ മലപ്പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഈ കൊണ്ടുപോയ പുസ്തകങ്ങൾ മലപ്പുറത്തെ രണ്ട് മതസ്ഥാപനങ്ങളിലുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. ഇത് കേന്ദ്ര ഏജൻസിക്ക് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം യുഎഇ കോൺസുലേറ്റിൽ നിന്നുള്ള നിർദേശം അനുസരിത്താണ് സർക്കാർ വാഹനത്തിൽ തന്നെ മതഗ്രന്ഥങ്ങൾ കൊണ്ടുപോയതെന്നും മന്ത്രി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
Recommended Video
വീണ്ടും ചോദ്യം ചെയ്യും
എൻഫോഴ്സ്മെന്റിന് മന്ത്രി നൽകിയ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യും. ഇപ്പോൾ നൽകിയ മൊഴിയിലെ വൈരുധ്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുന്നത്. യുഎഇ കോൺസുൽ ജനറലുമായും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുമുള്ള ബന്ധത്തെക്കുറിച്ചും കേന്ദ്ര ഏജൻസി ചോദിച്ചറിഞ്ഞിരുന്നു. യുഎഇയിൽ നിന്ന് കൊണ്ടുവന്ന മതഗ്രന്ഥങ്ങളിൽ ബാക്കിയുള്ളവ ആർക്കാണ് വിതരണം ചെയ്തിട്ടുള്ളതെന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്ന മറുപടിയാണ് മന്ത്രി നൽകിയത്. യുഎഇ കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥം ലഭിച്ചതായി വിവാദം പുറത്തുവന്നതോടെ ആരും പ്രതികരിക്കുകയും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ മന്ത്രിയുടെ വാദം എത്രത്തോളം വസ്തുതാപരമാണെന്ന സംശയമാണ് അന്വേഷണ സംഘം ഉന്നയിച്ചിട്ടുള്ളത്.