സെന്‍സര്‍ ബോര്‍ഡ് ഭരണപാര്‍ട്ടിയുടെ പണിയായുധം, മാറിയേ മതിയാകൂ; വര്‍ത്തമാനത്തിന് പിന്തുണയുമായി മുരളി ഗോപി
കൊച്ചി: സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം വലിയ വിവാദമായിരുന്നു. സിനിമയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ കാരണം വ്യക്തമാക്കി ബിജെപി എസ് സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായ സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വക്കേറ്റ് വി സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്യുകയുണ്ടായിരുന്നു.
വര്‍ത്തമാനം എന്ന ചിത്രത്തില്‍ ജെഎന്‍യു സമരത്തിലെ ദളിത്-മുസ്ലീം പീഡനമാണ് വിഷയമെന്നും അതിനെ എതിര്‍ത്തുവെന്നും കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നുവെന്നും രാജ്യവിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫേസ്ബുക്ക് പോസ്റ്റിലാണ് മുരളി ഗോപിയുടെ പ്രതികരണം.
ഭരണപ്പാര്‍ട്ടിയുടെ അജണ്ടകള്‍
സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല.
ഏകാധിപത്യത്തിന്റെ ഊന്നുവടി
അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തില്‍ അത് ഒരു ശീലമായി മാറിയെങ്കില്‍, അതിന്റെ അര്‍ഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്.
കഴിവും ബുദ്ധിയും
പതിനെട്ട് വയസ്സു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കില്‍, അവന്/അവള്‍ക്ക് മുന്നില്‍ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനില്‍ക്കും.
കുലവും ഗോത്രവും
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് കഴിഞ്ഞ ദിവസം തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് രംഗത്തെത്തിയിരുന്നു. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. ഒരു സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ? സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
ആര്യയ്ക്ക് അഭിനന്ദനവുമായി ശശി തരൂര്‍; രാജ്യത്തെ 51 ശതമാനം പേരുടെ പ്രതിനിധി
'കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ?' പിണറായിയോട് ഫാത്തിമ തഹ്ലിയ
യേശുദാസിനെ പോലെയുണ്ടല്ലോ മമ്മൂക്ക... താരത്തെ കണ്ട് അനുഗ്രഹം വാങ്ങി കൊച്ചി മേയര്‍
Recommended Video