പെണ്ണുങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടരുത് !!! 'ഭ്രാന്തൻ' സ്വപ്നങ്ങൾക്ക് സെൻസർ ബോർഡിനറെ വിലക്ക്
ചിത്രത്തിന്റെ കഥ സ്ത്രീ കേന്ദ്രീകൃതമാണെന്നാണ് പ്രദര്‍ശനാനുമതി നിഷേധിച്ച് കൊണ്ട് സെന്‍സര്‍ ബോര്‍ഡ് എഴുതിയ കത്തില്‍ പറയുന്നത്.
മുംബൈ: പ്രകാശ് ഝാ പ്രൊഡക്ഷന്റെ ബാനറില്‍ അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. ചിത്രത്തിന്റെ കഥ സ്ത്രീ കേന്ദ്രീകൃതമാണെന്നാണ് പ്രദര്‍ശനാനുമതി നിഷേധിച്ച് കൊണ്ട് സെന്‍സര്‍ ബോര്‍ഡ് എഴുതിയ കത്തില്‍ പറയുന്നത്.
അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്.
അലംകൃത ശ്രീവാസ്തവയുടെ ചിത്രമായ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ സ്ത്രീ സങ്കല്പങ്ങളെ വലിയ തോതില്‍ ചിത്രീകരിക്കുന്നു എന്നതാണ് ബോര്‍ഡ് കണ്ടെത്തിയ കുറ്റം. വ്യക്തി ജീവിതവുമായി ചിത്രത്തിന് യാതൊരു സാമ്യതകളും ഇല്ലെന്നും സെന്‍സര്‍ ബോര്‍ഡിന്റെ കത്തില്‍ പറയുന്നു.
ആണ്‍കേന്ദ്രീകൃത സമൂഹത്തില്‍ വളരുന്ന നാല് യുവതികളുടെ കഥയാണ് ചിത്രം പറയുന്നത്. ചില രംഗങ്ങളില്‍ അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ ഇവര്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നുണ്ട്. അതിനാല്‍് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാനാവില്ലെന്നാണ് വാദം.
ചിത്രത്തിലെ ചില തീവ്ര സെക്സ് സീനുകളും സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചു. ഇത് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍മ്മാതാവിന് സെന്‍സര്‍ ബോര്‍ഡ് അയച്ച കത്ത് മുംബൈ മിറര്‍ ആണ് പുറത്ത് വിട്ടത്.
കൊങ്കണ സെന്‍ ശര്‍മ്മ, രത്ന പതക്ക് ഷാ, അഹാന കുമാര്‍, പലിത് കൗര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിയ്ക്കുന്നത്.
പങ്കജ് നിഹ്ലാനിയുടെ അധ്യക്ഷതയിലുള്ള സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത് തന്നെ അത്ഭുതപ്പെടുത്തി എന്ന് സംവിധായക അലംകൃത ശ്രീവാസ്തവ പറയുന്നു. സ്ത്രീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതും, കേന്ദ്ര കഥാപാത്രം ആകുന്നതുമായ ചിത്രങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് മനപ്പൂര്‍വ്വം തള്ളികളയുകയാണെന്ന പരാതിയും ഉണ്ട്.
ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിയ്ക്കാനായി കോടതിയെ സമീപിയ്ക്കുമെന്നും അലംകൃത വ്യക്തമാക്കി. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ കലാസൃഷ്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നാണ് ചലച്ചിത്ര പ്രവര്‍ത്തരുടെ അഭിപ്രായം.
ചിത്രത്തിന്റെ ട്രെയ്ലർ കാണാം...