'കേന്ദ്രം സ്വീകരിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുന്ന നിലപാട്'; മുഖ്യമന്ത്രി
തിരുവന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾ കൈയാളുന്ന വിഷയങ്ങളിൽ കൂടിയാലോചനയില്ലാതെ നിയമം കൊണ്ടുവരുന്നു. സാധാരണ ജനാധിപത്യമര്യാദ വിട്ടുള്ള ഇടപെടലാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കാനുള്ള സമീപനം സ്വീകരിച്ചുകൊണ്ട് സംസഥാനങ്ങൾക്കുള്ള അധികാരം കേന്ദ്രം കവർന്നെടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കിഫ്‌ബിയിലൂടെ എടുക്കുന്ന പണം കടമെടുപ്പ് പരിധിയിൽപെടുത്തുമെന്നാണ് പറയുന്നത്. കേന്ദ്രത്തിന് യഥേഷ്‌ടം കടമെടുക്കാം, സംസഥാനത്തിന് പാടില്ലെന്നാണ് പറയുന്നത്. സംസ്ഥാനത്ത് ചില മേഖലകളിലെ പെൻഷൻ നൽകാൻ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ആ കമ്പനിയെടുക്കുന്ന വായ്‌പയും കടമെടുപ്പിന്റെ പരിധിയിൽപെടുത്തുമെന്നാണ് പറയുന്നത്. സംസ്ഥാനത്തെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയെന്ന നിലയിലാണ് നീങ്ങുന്നത്.
സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാൻ പാടില്ലെന്ന് ഒരു കേന്ദ്രമന്ത്രി പറയുകയാണ്. സാധാരണഗതിയിൽ ആ പെൻഷനിൽ കുറച്ച് വർധനയാണുണ്ടാക്കേണ്ടത്. അതങ്ങനെ കഴിയുമെന്നാണ് സർക്കാർ ആലോചിക്കുന്നത്. അപ്പോഴാണ് ക്ഷേമ പെൻഷൻ കൊടുക്കകരുതന്ന് കേന്ദ്രം മന്ത്രി പറയുന്നത്. അതൊന്നും കേരളം അംഗീകരിക്കാൻ പോവുന്നില്ല. ഇത്തരം ക്ഷേമപദ്ധതികള് ലൂടെയാണ് അനേകായിരങ്ങൾ പട്ടിണികിടക്കാതെ ജീവിക്കുന്നത്. ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടാനല്ല സർക്കാർ.
കോൺഗ്രസും ബി ജെ പിയും നയപരമായ കാര്യങ്ങളിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ട് പാർടിയാണെങ്കിലും സാമ്പത്തിക നയം വ്യത്യാസമില്ലാതെ രണ്ട് കൂട്ടരും അംഗീകരിക്കുന്നു. ആഗോളവത്‌കരണ നയം അതിതീവ്രമായി ബിജെപി നടപ്പാക്കുമ്പോൾ കോൺഗ്രസിന് അതിനെ തള്ളിപ്പറയാനാവുന്നില്ല. കോൺഗ്രസിന്റെ നയമാണ് ഇപ്പൊൾ ബിജെപി നടപ്പാക്കുന്നത്.
ആഗോളവത്‌കരണ - ഉദാരവത്‌രണ നയം അംഗീകരിച്ച ശേഷം രാജ്യത്ത് വലിയതോതിൽ ജനവിരുദ്ധ നടപടിയുണ്ടായി. കോൺഗ്രസ് ആഗോളവത്‌കരണ നയം അംഗീകരിച്ചപ്പോൾ കോൺഗ്രസിനൊപ്പമായിരുന്നു ബി ജെ പി. പൊതുമേഖല സ്ഥാപനങ്ങൾ വിൽകാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ ബി ജെ പി പിന്തുണച്ചു. കോൺഗ്രസിന്റെ കെടുകാര്യസ്ഥയുടെയും വർഗീയതയോടുള്ള മൃദുസമീപനത്തിന്റെയും ഭാഗമായാണ് ബി ജെ പി രാജ്യത്ത് അധികാരത്തിൽ വന്നത്.
കേന്ദ്ര നയം അതേപടി അംഗീകരിച്ച് നടപ്പാക്കുകയല്ല കേരളം ചെയ്യുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കാൻ പാടില്ലെന്ന നിലപാട് സംസ്ഥാനം സ്വീകരിക്കുന്നു. കേരളത്തിലെ കേന്ദ്രപൊതുമേഖല സ്ഥാപനങ്ങൾ വിൽകുമ്പോൾ നാം ഏറ്റെടുക്കുന്നു. അത്തരത്തിൽ രണ്ട് പൊതുമേഖല സ്ഥാപനങ്ങൾ ഏറ്റെടുത്തു. കോട്ടയത്തെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് പൊതുമാർക്കറ്റിൽ മത്സരിച്ചാണ് സംസ്ഥാനം ഏറ്റെടുത്തത്. സാധാരണ കൃഷിക്കാരൻ വായ്‌പയെടുത്താൽ ജപ്‌തി നേരിടുന്ന നാട്ടിലാണ് കോർപ്പറേറ്റുകളുടെ 10 ലക്ഷം കോടിരൂപ എഴുതിതള്ളുന്നത്. അയ്യോ ആ പാവങ്ങൾക്ക് തിരിച്ചടക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് വായ്‌പ എഴുതിതള്ളിയത്. ഇതാണ് രാജ്യത്ത് സംഭവിക്കുന്നത്. രാജ്യം വലിയതോതിൽ പിറകോട്ട് പോവുകയാണ്. പശ്‌ചാത്തല വളർച്ചയടക്കം ശരിയായ നിലയിലല്ല. പട്ടിണിയുടെ തോതിൽ 121 രാഷ്‌ട്രങ്ങളിൽ നൂറ്റിയേഴാം സ്ഥാനത്താണ് ഇന്ത്യ.
ഇപ്പോൾ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന തൊഴിലുറപ്പ് പദ്ധതി എങ്ങനെ ഉപേക്ഷിക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്.
സാമൂഹ്യക്ഷേമ പ്രവർത്തനത്തിന് വകയിരുത്തിയ ഫണ്ട് ചിലത് ഇല്ലാതായി. ചിലത് വലിയ തോതിൽെ വെട്ടിക്കുറച്ചു. കേന്ദ്ര നിലപാടിന്റെ ഭാഗമായി വലിയതോതിലുള്ള ജീവിതദുരിതം ജനങ്ങൾ അനുഭവിക്കുന്നു. ജനങ്ങൾ കൂടുതലായി പ്രക്ഷോഭമാർഗത്തിലേക്ക് വരികയാണ്. അത്തരം കാര്യങ്ങൾ ആലോചിക്കാൻ അവസരം നൽകാതിരിക്കാൻ വർഗീയധ്രുവീകരണം ശക്തമാക്കുന്നു. വർഗീയവിദ്വേഷത്തിലേക്ക് ആളുകളെ എത്തിക്കാൻ സംഘ്‌പരിവാർ ശ്രമിക്കുമ്പോൾ എല്ലാവിധ ഒത്താശയും കേന്ദ്രംചെയ്യുന്നു.












Click it and Unblock the Notifications