ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ.. കേരളത്തിൽ കേന്ദ്രത്തിന്റെ പുതിയ നീക്കം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുളള പ്രമുഖ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടിയതായി റിപ്പോര്‍ട്ടുകള്‍. സരിത എസ് നായരാണ് കേസിന്റെ വിവരങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ തന്നെ സമീപിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരമാണ് സോളാര്‍ കേസിലുളള അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ എന്നാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസിനോടാണ് സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ:
സരിതയുടെ വെളിപ്പെടുത്തൽ
കേരളത്തെ പിടിച്ച് കുലുക്കിയ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ ഇന്നത്തെ ചില കോണ്‍ഗ്രസ് എംപിമാര്‍ അടക്കമുളളവരാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. നിലവില്‍ സംസ്ഥാന പോലീസാണ് സരിത എസ് നായര്‍ ഉന്നയിച്ച പീഡന പരാതി ഉള്‍പ്പെടെ അന്വേഷിക്കുന്നത്. അതിനിടെയാണ് സോളാര്‍ കേസിന്റെ അന്വേഷണ പുരോഗതിയെക്കുറിച്ച് അറിയാന്‍ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ സമീപിച്ചതായി സരിത എസ് നായര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഏത് ഏജൻസി?
ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, എംപിയായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ എപി അബ്ദുളളക്കുട്ടി അടക്കമുളളവരാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണ വിധേയര്‍. ഈ നേതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചതായി സരിത വെളിപ്പെടുത്തി. എന്നാല്‍ ഏത് അന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥരാണ് സരിത നായരെ സമീപിച്ചതെന്ന് വ്യക്തമല്ല.
രാഷ്ട്രീയ താല്‍പര്യം മുന്‍ നിര്‍ത്തി
തിരുവനന്തപുരത്തും ചെന്നൈയിലും എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സരിത എസ് നായരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. തന്നോട് ദില്ലിക്ക് വരാന്‍ ഒന്നു രണ്ട് തവണ ആവശ്യപ്പെട്ടിരുന്നുവെന്നും അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയ താല്‍പര്യം മുന്‍ നിര്‍ത്തിയാണ് എന്നാണ് മനസ്സിലാക്കുന്നതെന്ന് സരിത പറഞ്ഞു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനില്ലെന്നും സരിത പറഞ്ഞു.
രാഷ്ട്രീയ വടംവലിക്കില്ല
ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് കേസിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് സരിത വ്യക്തമാക്കി. നിലവില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം വേഗത്തിലല്ല നടക്കുന്നത്. എങ്കിലും നീതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിത പറഞ്ഞു. ഇനിയും രാഷ്ട്രീയ വടംവലിക്ക് നിന്ന് കൊടുക്കാനില്ല. നീതി വൈകിയാല്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കുമെന്നും സരിത എസ് നായര്‍ പറഞ്ഞു.