വസ്‌ത്രം അഴിച്ച് പരിശോധന; അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി കേന്ദ്രം
ന്യൂഡല്‍ഹി: കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതില്‍ അടിയന്തര അന്വേഷണത്തിന്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് അഡീഷനല്‍ സെക്രട്ടറിയോട് മന്ത്രി ധർമേന്ദ്ര പ്രധാന് റിപ്പോര്‍ട്ട് തേടി. കേരളത്തില്‍ നിന്നുള്ള ലോക്‌സഭ അംഗങ്ങളായ ഹൈബി ഈഡൻ, കെ.മുരളീധരൻ എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
വിഷയം രാജ്യസഭയില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് അംഗം ജെബി മേത്തറും അറിയിച്ചു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചിരുന്നു. വിഷയം നാണക്കേടുണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് വ്യക്തമാക്കിയ മന്ത്രി പരീക്ഷ ഏജൻസിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലന്ന നിലപാടിലാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷാസമയത്തോ പിന്നീടോ ആരും പരാതി നല്‍കിയിട്ടില്ലന്നും എന്‍ടിഎ ഡ്രസ് കോഡില്‍ ഇത്തരം നടപടികള്‍ നിര്‍ദേശിച്ചിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ സംഭവത്തിന് പിന്നാലെ കൂടുതൽ പെണ്‍കുട്ടികൾ പരീക്ഷ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. വളരെ മോശം അനുഭവമാണ് ഉണ്ടായതെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം.സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്‌ത് വരികയാണെന്നും കൊട്ടാരക്കര ഡിവൈഎസ്‌പി അറിയിച്ചു.
ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷ കേന്ദ്രത്തിനെതിരെയാണ് നീറ്റ് പരീക്ഷക്കായെത്തിയപ്പോൾ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയുയർന്നത്. പരീക്ഷ കഴിഞ്ഞു കോളേജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് വിദ്യാർഥിനികൾ ഉയര്‍ത്തിയത്. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications