ശബരിമലയിൽ പോലീസിനെക്കൊണ്ട് നടക്കില്ലെങ്കിൽ കേന്ദ്ര സേന? നിർണായക നീക്കം, ബിജെപി വെട്ടിലാകും!
Recommended Video
തിരുവനന്തപുരം: ശബരിമലയുടെ ചരിത്രത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധത്തിലുളള സംഘര്‍ഷത്തിനാണ് കഴിഞ്ഞ ദിവസം രാത്രി സന്നിധാനം സാക്ഷ്യം വഹിച്ചത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോള്‍ സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതലുകള്‍ പോലീസ് കൈക്കൊണ്ടിരുന്നു. എന്നിട്ട് പോലും സന്നിധാനത്ത് വീണ്ടും പ്രതിഷേധമുയര്‍ന്നു.
യുവമോര്‍ച്ച നേതാവ് രാജേഷിന്റെ നേതൃത്വത്തിലായിരുന്നു സന്നിധാനത്തെ അപ്രതീക്ഷിതമായ പ്രതിഷേധം എന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാക്കളെ സന്നിധാനത്ത് എത്തുന്നതില്‍ നിന്ന് തടഞ്ഞിട്ടും സംഘപരിവാറുകാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നു എന്നത് പോലീസിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ശബരിമലയില്‍ സ്ഥിതി ഗുരുതരമാകുന്നതിനാല്‍ കേന്ദ്രസേനയെ വിളിക്കാനുളള ആലോചനകള്‍ നടക്കുന്നുണ്ട് എന്നാണ് സൂചന.
സംഘം ചേർന്ന് പ്രതിഷേധം
പ്രതിഷേധക്കാര്‍ സന്നിധാനത്ത് വിരിവെച്ച് തമ്പടിക്കുന്നത് ഒഴിവാക്കാനും ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിനുളള അവസരമുണ്ടാക്കുന്നതിനും വേണ്ടിയാണ് ശബരിമലയില്‍ രാത്രി അടക്കം പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഞായറാഴ്ച രാത്രി ഹരിവരാസനം പാടി നട അടച്ചതിന് പിന്നാലെയാണ് പോലീസ് നിയന്ത്രണത്തിലുളള പ്രതിഷേധം എന്ന നിലയ്ക്ക് നാലഞ്ച് പേര് ആദ്യം ശരണംവിളി തുടങ്ങിയത്. പിന്നാലെ ഒരു സംഘം ഇവര്‍ക്കൊപ്പം ചേര്‍ന്നു.
സംഘപരിവാർ പ്രചാരണം
നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് ഇത്തരം പ്രതിഷേധം പാടില്ല എന്ന് പോലീസ് ഏറെ നേരം ആവര്‍ത്തിച്ച് പറഞ്ഞിട്ടും പ്രതിഷേധക്കാര്‍ അനുസരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇവരെ പോലീസിന് അറസ്റ്റ് ചെയ്ത് നീക്കേണ്ടി വന്നത്. എന്നാല്‍ സന്നിധാനത്ത് നാമം ജപിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു എന്ന തരത്തിലാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപക പ്രചാരണം അഴിച്ച് വിടുന്നത്.
പ്രതിഷേധം ആസൂത്രിതം
അപ്രതീക്ഷിതമായ പ്രതിഷേധം അല്ലെന്നും ആസൂത്രിതമാണ് സന്നിധാനത്ത് ഇന്നലെ നടന്ന സംഭവവികാസങ്ങള്‍ എന്നുമാണ് പോലീസ് പറയുന്നത്. പോലീസ് നിയമലംഘനം നടത്തിയിട്ടില്ലെന്നും നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്തത് എന്നും എസ്പി പ്രതീഷ് കുമാര്‍ പറഞ്ഞു. നാമജപം നടത്തുന്നതിന് പോലീസ് എതിരല്ല. എന്നാല്‍ സംഘടിച്ച് പ്രതിഷേധം ഉയര്‍ത്തുന്നത് 144 നിലനില്‍ക്കുന്ന ഇടത്ത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എസ്പി പറഞ്ഞു.
കേന്ദ്ര സേന വരുമോ
കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും സന്നിധാനത്ത് ഇത്തരമൊരു പ്രതിഷേധം നടന്നത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. സംഘപരിവാറുകാര്‍ ആസൂത്രിതമായി ശബരിമലയിലേക്ക് എത്തുന്നുണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിതികള്‍ പോലീസിന്റെ കയ്യില്‍ നില്‍ക്കാത്ത തരത്തിലേക്കാണ് പോകുന്നത് എങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടേണ്ടി വരും എന്ന തലത്തിലേക്കാണ് ചര്‍ച്ചകള്‍ പോകുന്നത്.
സാധ്യത തേടി ഇടത് മുന്നണി
കേന്ദ്ര സേനയുടെ സഹായം തേടുക എന്ന സാധ്യത ഇടത് മുന്നണി പരിഗണിക്കുന്നുണ്ട് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരമൊരു നീക്കത്തിലൂടെ ബിജെപിയെ വെട്ടിലാക്കാന്‍ സാധിക്കുമെന്നാണ് ഇടത് മുന്നണി കരുതുന്നത്. സിപിഎമ്മും സിപിഐയും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നാണ് സൂചന. അതേസമയം സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു.
പോലീസ് മതിയാകില്ല
കേന്ദ്രസര്‍ക്കാരിന്റെ സേനയെ ശബരിമലയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ സംഘപരിവാറിന്റെ നേതൃത്വത്തിലുളള പ്രതിഷേധത്തിന്റെ ശക്തി കുറയുമെന്നാണ് കണക്ക് കൂട്ടല്‍. ഏതെങ്കിലും സാഹചര്യത്തില്‍ ശബരിമലയില്‍ യുവതീപ്രവേശനമുണ്ടായാല്‍ കേരളം സ്തംഭിപ്പിക്കും എന്നാണ് സംഘപരിവാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കേരളത്തിലെ പോീലീസ് മതിയാവില്ല.
പോലീസ് പരാജയമെന്ന് വരും
ഈ സാഹചര്യത്തിലാണ് കേന്ദ്ര സേനയുടെ സഹായം തേടണം എന്ന ആവശ്യം ഉയരുന്നത്. വിധി നടപ്പിലാക്കുന്നതിന് സാവകാശം തേടിയുളള ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് തീരുമാനം വന്നതിന് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ കേന്ദ്ര സേനയുടെ കാര്യത്തില്‍ നടത്താനാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്. അതേസമയം കേന്ദ്ര സേനയെ വിളിക്കുന്നത് കേരളത്തിലെ പോലീസ് പരാജയമാണ് എന്ന തരത്തിലുളള വ്യാഖ്യാനത്തിന് കാരണമാകും എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഉമ്മാക്കിത്തരം കാണിച്ചാല്‍ പിണറായി വിജയനെ ചവിട്ടി അറബിക്കടലിൽ കളയും, വെല്ലുവിളിച്ച് എഎൻ രാധാകൃഷ്ണൻ
ബിജെപി ശബരിമല ഏറ്റെടുത്തപ്പോൾ കറിവേപ്പിലയായി രാഹുൽ ഈശ്വർ, ശശികലക്കൊപ്പം സെൽഫി വിവാദം