'ചെയ്യാത്ത തെറ്റിന്റെ പേരിൽ മരിക്കേണ്ടി വന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്നപ്രശ്‌നമേയില്ല'
തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം നടത്തുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വിദേശനാണ്യച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ധനമന്ത്രാലയമാണ് ജലീലിന് എതിരെ അന്വേഷണം നടത്തുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിക്കെതിരെ അന്വേഷണം നടത്തും. ഈ വിഷയത്തില്‍ പ്രതികരിച്ച് കഴിഞ്ഞ ദിവസം ജലീല്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് വീണ്ടും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മന്ത്രി. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏതന്വേഷണങ്ങളായാലും സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ ഒരു തെറ്റും എന്റെ ഭാഗത്ത് സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വര്‍ത്തമാന ഇന്ത്യയില്‍ പാടില്ലെങ്കില്‍ അക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണെന്ന് ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
മതാചാര നിര്‍വഹണം
എല്ലാ വര്‍ഷങ്ങളിലും യു.എ.ഇ എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച് സ്വയമേവ ചെയ്ത് വരാറുള്ള ഉപചാരങ്ങള്‍ കൊവിഡ് പശ്ചാതലത്തില്‍ ഈ വര്‍ഷം സമയത്ത് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ സൗഹൃദപൂര്‍ണ്ണമായ അന്വേഷണത്തെ തുടര്‍ന്ന് ഒരു മതാചാര നിര്‍വഹണത്തിന് സഹായിച്ചത്.
മഹാപരാധം
ഇതാണ് രാഷ്ട്രീയ എതിരാളികള്‍ എനിക്കുമേല്‍ ചാര്‍ത്തിയിരിക്കുന്ന മഹാപരാധം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യു.ഡി.എഫ് കണ്‍വീനര്‍ ശ്രീ. ബെന്നി ബഹനന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് പി.ടി തോമസ് എം.എല്‍.എ, ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതിനുപുറമെ ബി.ജെ.പി - യൂത്ത്‌കോണ്‍ഗ്രസ്സ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാറിന് അന്വേഷണമാവശ്യപ്പെട്ട് മെമ്മോറാണ്ടങ്ങളും സമര്‍പ്പിച്ചിരുന്നു.
സ്വാഗതാര്‍ഹമാണ്
ഇവയുടെയെല്ലാം വെളിച്ചത്തിലാണത്രെ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നടക്കാന്‍ പോകുന്നത്. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏതന്വേഷണങ്ങളായാലും സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ ഒരു തെറ്റും എന്റെ ഭാഗത്ത് സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വര്‍ത്തമാന ഇന്ത്യയില്‍ പാടില്ലെങ്കില്‍ അക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്.
തിരിച്ചേല്‍പ്പിക്കും
കോണ്‍സുലേറ്റ്, മസ്ജിദുകളില്‍ നല്‍കാന്‍ പറഞ്ഞ വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ ഇരിപ്പുണ്ട്. യുഎഇ കാലങ്ങളായി ആവശ്യക്കാര്‍ക്ക് സാംസ്‌കാരികാചാരത്തിന്റെ ഭാഗമായി നല്‍കി വരാറുള്ള വേദഗ്രന്ഥങ്ങള്‍, ഇവിടെ കൊടുക്കാന്‍ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കില്‍, വേദനയോടെയാണെങ്കിലും കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുര്‍ആന്‍ കോപ്പികളും കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കും.
മരിക്കേണ്ടി വന്നാല്‍ പോലും
ഇക്കാര്യം ഞാന്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ മരിക്കേണ്ടി വന്നാല്‍ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്നപ്രശ്‌നമേയില്ല. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും. കാലം സാക്ഷി, അന്തിമ വിജയം സത്യത്തിനു തന്നെയാകും.
സന്നദ്ധപ്രവർത്തകൻ ബൈജു ഇനി അനേകം പേരിലൂടെ ജീവിക്കും; മട്ടന്നൂരുകാരൻ പുതുജീവിതം നൽകിയത് 5 പേര്‍ക്ക്
ഓണത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവർ വീടുകളിൽ ക്വാറന്റീൻ, ബന്ധുവീടുകൾ സന്ദർശിക്കരുത്
കേന്ദ്രസര്‍ക്കാരിന് അല്‍പം മര്യാദയുണ്ടെങ്കില്‍ അത് ചെയ്യണം, വിവാദത്തിൽ തുറന്നടിച്ച് ശശി തരൂര്‍ എംപി