കേരളത്തിന്റെ ശുപാർശകൾ തള്ളി പത്മ അവാർഡുകൾ; അയച്ചത് 56 പേരുടെ പട്ടിക, ഒന്നുപോലും പരിഗണിച്ചില്ല!
തിരുവനന്തപുരം: ഈ വർഷത്തെ പത്മ അവാർഡിനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശകളെല്ലാം കേന്ദ്രം തള്ളി. സംസ്ഥാന സർക്കാർ 56 പേരുടെ പട്ടികയാണ് കേന്ദ്രത്തിന് അയച്ചത്. പത്മവിഭൂഷണു വേണ്ടി എംടി വാസുദേവൻ നായരെയാണ് ശുപാർശ ചെയ്തത്. പത്മവിഭൂഷണുവേണ്ടി കേരളത്തിൽ നിന്ന് എട്ട് പേരെയും ശുപാർശ ചെയ്തിരുന്നു.
കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവർത്തനം), മട്ടന്നൂർ ശങ്കരൻകുട്ടി (കല), റസൂൽപൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടൻ മാരാർ (കല) എന്നിവരെയാണ് പത്മഭൂഷണുവേണ്ടി സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്. പത്മശ്രീക്കായി 47 പേരെയും ശുപാർശ ചെയ്തിരുന്നു.
എന്നാൽ സംസ്ഥാന സർക്കാർ നൽകിയ മുഴുവൻ പട്ടികയും തള്ളി ആത്മീയാചാര്യൻ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതൻ പ്രഫ. എൻ ആർ മാധവമേനോൻ എന്നിവർക്ക് പത്മഭൂഷണൻ നൽകി. സാമൂഹിക പ്രവർത്തകൻ എംകെ കുഞ്ഞോൾ, ശാസ്ത്രജ്ഞൻ കെഎസ് മണിലാൽ, എഴുത്തുകാരൻ എൻ ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരി എംഎസ് പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും സമ്മാനിച്ചു.
സംസ്ഥാനങ്ങളിൽനിന്നു ലഭിക്കുന്ന ശുപാർശകൾ പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മിറ്റിയാണ് പരിഗണിക്കുക. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതൽ ആറുവരെ അംഗങ്ങൾ എന്നിവരുൾപ്പെട്ടതാണ് കമ്മിറ്റി. ശുപാർശകൾ ഈ കമ്മറ്റി പ്രധാനമന്ത്രിയുടേയും പ്രസിഡന്റേയും അംഗീകാരത്തിനായി സമർപ്പിക്കുകയണ് ചെയ്യുക. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പത്മ അവാർഡുകൾ പ്രഖ്യാപിക്കുക. ഭാരതരത്ന കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൺ. ഇതിനുതാഴെയാണ് പത്മഭൂഷണും പത്മശ്രീയും.