കേരളത്തിന് വിദേശ സഹായം വേണ്ടെന്ന് കേന്ദ്രത്തിന് കടുംപിടുത്തം; സഹായം സ്വീകരിക്കാൻ തടസ്സങ്ങളില്ല...
ദില്ലി: പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ കേരത്തിന് യു എ ഇ ഭരണകൂടം പ്രഖ്യാപിച്ച 700 കോടി രൂപ ഉൾപ്പെടെയുള്ള വിദേശ സഹായം സ്വീകരിക്കേണ്ടെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേന്ദ്രസർക്കാർ. 2004ലെ സുനാമി ദുരന്തത്തെ തുടർന്ന് അന്നത്തെ മൻമോഹൻ സിംഗ് സർക്കാർ വിദേശ സഹായങ്ങൾ സ്വീകരിക്കേണ്ടെന്ന് നിലപാടെടുത്തിരുന്നു. ഇതേ നയമാണ് തങ്ങൾ തുടരുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം.
എന്നാൽ വിഷയത്തിൽ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വിദേശ സഹായം വേണ്ടെന്ന നിലപാട് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ യപിഎ സർക്കാർ തിരുത്തിയിരുന്നു. വിദേശ സഹായങ്ങൾ സ്വീകരിക്കാമെന്ന് 2016ൽ മോദി സർക്കാരും വ്യക്തമാക്കിയിരുന്നു.

ദുരന്ത നിവാരണനയം 2016
2016 മെയിൽ മോദി സർക്കാർ പുറത്തിറക്കിയ ദേശീയ ദുരന്തനിവാരണ നയത്തിൽ വിദേശ രാജ്യങ്ങളുടെ സഹായങ്ങൾ സ്വീകരിക്കുന്നതിനെ പറ്റി വ്യക്തമായി പറയുന്നുണ്ട്. ദുരന്തങ്ങളെ നേരിടാൻ ഇന്ത്യ വിദേശസഹായങ്ങൾ സഹായം തേടില്ല. പക്ഷെ ഏതെങ്കിലും രാജ്യം സൗഹാർദ്ദപരമായോ പിന്തുണ അറിയിച്ചോ നൽകുന്ന സഹായങ്ങൾ സ്വീകരിക്കാനുള്ള വിവേചനാധികാരം കേന്ദ്രസർക്കാരിന് ഉണ്ട്. വിദേശ സഹായം സ്വീകരിക്കുന്നതിനെ പറ്റി അന്തിമ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും സംയുക്തമായാണ്.

സുനാമിയുണ്ടായപ്പോൾ
2004ൽ സുനാമിയുണ്ടായപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് നിലവിലെ സാഹചര്യം നേരിടാൻ രാജ്യം പ്രാപ്തമാണ്, ആവശ്യമെങ്കിൽ വിദേശ സഹായം സ്വീകരിക്കാമെന്നായിരുന്നു. എന്നാൽ ഈ നിലപാട് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. തുടർന്ന് ഈ നിലപാട് തിരുത്താൻ യുപിഎ സർക്കാർ തീരുമാനിക്കുകയായിരുന്നു. ബഹുരാഷ്ട്ര സാമ്പത്തിക എജൻസികളിൽ നിന്നു മാത്രമല്ല വിദേശ രാജ്യങ്ങളുടെ സഹായവും സ്വീകരിക്കാമെന്ന് നയം തിരുത്തി. പക്ഷെ മൻമോഹൻ സിംഗിന്റെ മുൻനിലപാടിന്റെ ചുവടുപിടിച്ചാണ് മോദി സർക്കാർ കേരളത്തിനുള്ള വിദേശ സഹായം നിരസിക്കുന്നത്.

നിരസിച്ചു
നയം തിരുത്താൻ തയാറായെങ്കിലും വിദേശ സഹായങ്ങൾ സ്വീകരിക്കുന്നതിൽ ഇന്ത്യ ചില നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ട്. സുനാമിക്ക് ശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തളിൽ റഷ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ സഹായം വാഗ്ധാനം ചെയ്തിരുന്നെങ്കിലും ഇന്ത്യ ഇത് സ്വീകരിക്കാൻ തയാറായിട്ടില്ല. ഇന്ത്യ വൻ സാമ്പത്തിക ശക്തിയായി വളർന്നുവെന്ന് വ്യക്തമാക്കാൻ ഈ നിലപാട് ആവശ്യമായിരുന്നു. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ നിലവിൽ രാജ്യത്ത് വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

സഹായം വേണ്ട
വിദേശ രാജ്യങ്ങളുടെ സഹായം കേരളത്തിന് വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേന്ദ്രം. ഇതിന് പുറമെ ഖത്തർ, മാലിദ്വീപും ജപ്പാനുമെല്ലാം കേരളത്തിന് സഹായം വാഗ്ധാനം ചെയ്തിട്ടുണ്ട്. അതേസമയം 700 കോടി നല്‍കാമെന്ന യു എ ഇയുടെ വാഗ്ദാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചെവ്വാഴ്ച വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Recommended Video


നിങ്ങൾക്കും സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications