സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; കേന്ദ്ര വിഹിതം മൂന്നുമാസം കൂടുമ്പോൾ, പ്രതിഷേധവുമായി ഐസക്ക്
തിരുവനന്തപുരം: കേന്ദ്ര വിഹിതം മൂന്ന് മാസം കൂടുമ്പോൾ മാത്രമേ നൽകൂവെന്ന കേന്ദ്ര തീരുമാനം ഏകപക്ഷീയമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. സംസ്ഥാനങ്ങൾക്ക് പ്രതിമാസം നൽകികൊണ്ടിരിക്കുന്ന കേന്ദ്ര വിഹിതമാണ് മൂന്ന് മാസത്തിലൊരിക്കലായി വെട്ടിച്ചുരുക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ നടപടി സംസ്ഥാനങ്ങൾക്ക് ഇരുട്ടടിയാണ്.
തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. കേന്ദ്രതീരുമാനം സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ കേന്ദ്രവിഹിതമാണ് അടുത്തസാമ്പത്തിക വര്‍ഷം മുതല്‍ മൂന്നുമാസത്തിലൊരിക്കല്‍ മാത്രം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായാണ് കേന്ദ്രം തീരുമാനമെടുത്തതെന്ന് മന്ത്രി ഐസക് കുറ്റപ്പെടുത്തി.
42 ശതമാനം
കേന്ദ്ര വരുമാനത്തിന്റെ 42 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വിഹിതമായി കേന്ദ്രം നല്‍കുന്നത്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കു പുറമെ ഭരണസംബന്ധമായ ചിലവുകള്‍ക്കും വായ്പകളുടെ പലിശയടയ്ക്കുന്നതിനുമാണ് ഇതിന്റെ ഭൂരിഭാഗവും സംസ്ഥാനങ്ങള്‍ വിനിയോഗിക്കുന്നത്.
പണം കടംവാങ്ങേണ്ടി വരുന്നു
കേന്ദ്ര സര്‍ക്കാര്‍ പണം കടം വാങ്ങേണ്ടി വരുന്നുവെന്ന കാരണം പറഞ്ഞാണ് ഈ വിഹിതം മൂന്ന് മാസം കൂടുമ്പോള്‍ മാത്രം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
കടക്കെണിയിലേക്ക് തള്ളിവിടും
സംസ്ഥാനങ്ങളെ കടക്കെണിയിലേക്ക് തളളിവിടുന്നതാണ് കേന്ദ്രതീരുമാനം. കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ബാധ്യത സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.
നിലപാടെടുക്കും
അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ നിലപാടെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.