സിഐഎംഎസ്; കള്ളന്‍മാര്‍ സൂക്ഷിക്കുക, നിങ്ങള്‍ നിരീക്ഷണത്തിലാണ്, നൂതന സാങ്കേതിക വിദ്യയുമായി പോലീസ്
തിരുവനന്തപുരം: മോഷണമടക്കമുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ അത്യാധുനിക സാങ്കേതിക വിദ്യയുമായി കേരള പോലീസ്. വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പോലീസ് കൺട്രോൾ റൂമിൽ സെക്കന്റുകൾക്കുള്ളിൽ വിവരം എത്തിക്കാനും വിവിധ കേന്ദ്രങ്ങളിലേക്ക് നിർദേശം നൽകാനും സഹായിക്കുന്ന സെൻട്രൽ ഇന്റർഷൻ മോണിറ്ററിംഗ് സിസ്റ്റം (സിഐഎംഎസ്) എന്ന സാങ്കേതിക വിദ്യയാണ് തിരുവനന്തപുരം നഗരത്തില്‍ കേരള പോലീസ് നടപ്പിലാക്കുന്നത്.
അതെല്ലാം നുണയാണ്: തിരക്കഥയില്‍ ഉള്ളതിന് അനുസരിച്ചാണ് രജനീകാന്ത് വീണതെന്ന് വനംവകുപ്പ്
സിഐഎംസ് പരിരക്ഷയുള്ള സ്ഥലങ്ങളില്‍ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ മൂന്നു മുതൽ ഏഴു സെക്കൻഡിനകം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള കൺട്രോൾ റൂമിൽ ജാഗ്രതാ നിർദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും. ഇതോടൊപ്പം ലോക്കൽ കൺട്രോൾ റൂമിലേക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും ടെലിഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും.
സിഐഎംഎസ് പരിരക്ഷയുള്ള കേന്ദ്രങ്ങളില്‍ 24 മണിക്കൂറും നിരീക്ഷണമുണ്ടാവുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആരെങ്കിലും ഈ പരിരക്ഷ മറികടക്കാന്‍ ശ്രമിച്ചാല്‍ ഉടനടി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം കിട്ടും. പോലീസ് കണ്‍ട്രോള്‍ റൂമുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് സിഐഎംസ് പരിരക്ഷയുള്ള കേന്ദ്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്രിവാളിനെ ഞെട്ടിച്ച് ബിജെപി; സിറ്റിങ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
ആളുകള്‍ ഉറങ്ങുകയാണെങ്കില്‍ വീടും വ്യാപാരകേന്ദ്രങ്ങളും പോലീസ് നിരീക്ഷണത്തിലായിരിക്കും. ഈ സുരക്ഷ ബോധം ജനങ്ങളില്‍ ഉണ്ടാവുന്നത് ഗുണകരമാണ്. ആദ്യഘട്ടത്തില്‍ നഗരപരിധിയില്‍ ഉള്ള സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഐഎംഎസ് സ്ഥാപിക്കാന്‍ സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു.
ദൃശ്യങ്ങൾ കൺട്രോൾ റൂമിലുള്ളവർക്ക് കാണാമെന്നതിനാൽ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും. സംസ്ഥാന സർക്കാരിന്റെ നിർദേശം പ്രകാരം കേരള പൊലീസ് തയാറാക്കിയ ഈ പദ്ധതി കെൽട്രോണിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഈ പദ്ധതി കേരള പൊലീസ് അവതരിപ്പിക്കുന്നത്