കേന്ദ്ര ഏജൻസികൾ നടപ്പാക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ കാര്യപരിപാടി, രൂക്ഷ വിമർശനവുമായി പി ജയരാജൻ
കണ്ണൂർ: കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയ കാര്യപരിപാടി നടപ്പാക്കുകയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ചെയ്യുന്നതെന്ന് സിപിഎം നേതാവ് പി ജയരാജൻ. കെ ഫോൺ അടക്കമുളള പദ്ധതികളിലേക്ക് അന്വേഷണം നീളുന്നതോടെ കോർപ്പറേറ്റ് താൽപര്യം കൂടെയാണ് പുറത്തേക്ക് വരുന്നത് എന്നും പി ജയരാജൻ ആരോപിച്ചു.
പി ജയരാജന്റെ പ്രതികരണത്തിന്റെ പൂർണരൂപം: '' കേന്ദ്ര അന്വേഷണ ഏജൻസികളുടെ കേരളത്തിലേക്കുള്ള ഒന്നിച്ച് വരവിന്റെ രാഷ്ട്രീയ ഗൂഡോദ്ദേശം വ്യക്തമായിരിക്കുകയാണ്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണത്തിലും മറ്റ് കേസുകളിലും യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നതിനു പകരം ബിജെപിയുടെ രാഷ്ട്രീയ കാര്യപരിപാടി നടപ്പാക്കുന്നതിലേക്കാണ് ഇപ്പോൾ കേന്ദ്ര ഏജൻസികൾ വഴിമാറിയിട്ടുള്ളത്. വിദേശത്ത് നിന്ന് സ്വർണ്ണം അയച്ചവരോ വാങ്ങിയവരോ ചിത്രത്തിലില്ല. ആർ എസ് എസ് ചാനലിന്റെ മേധാവി വാർത്തകളിൽ പോലുമില്ല.
വാർത്തകളാവട്ടെ അന്വേഷണ ഏജൻസികൾ പുറത്ത് വിടാൻ പാടില്ലാത്ത മൊഴികൾ പോലും വ്യാഖ്യാനങ്ങളോടെ ഉള്ളതാണു താനും. വ്യാഖ്യാനങ്ങളാവട്ടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടിയുള്ളതും. കെ ഫോൺ, ഇ മൊബിലിറ്റി പദ്ധതികളടക്കമുള്ള മേഖലയിലേക്ക് അന്വേഷണം നീളുന്നുവെന്നാണ് ഒടുവിലത്തെ വാർത്ത. അതോടെ കള്ളി വെളിച്ചത്ത് വന്നിരിക്കുകയാണ്.
കേരളത്തിലെ ഐടി മേഖലയിലും മോട്ടോർ വാഹന മേഖലയിലും പ്രവേശിച്ച് കൊള്ളയടിക്കാനുള്ള കോർപ്പറേറ്റുകളുടെ താൽപര്യമാണ് വെളിക്ക് വരുന്നത്. എൽ ഡി എഫ് സർക്കാർ ഉള്ളിടത്തോളം തിരുവനന്തപുരം വിമാനത്താവളം ഉൾപ്പടെ കോർപ്പറേറ്റ് പ്രവേശനത്തിനു തടസ്സമുണ്ടാവുമെന്ന് അവർ കാണുന്നു. കോൺഗ്രസ്സും ബിജെപിയും ഒക്കച്ചങാതിമാരായി തെരുവിൽ സമരം നടത്തുന്നതിന്റെ പിന്നിലുള്ള ധനശക്തി അംബാനിമാരുടേതും അദാനിമാരുടേതുമാണ്.
ശിവശങ്കറും ബിനീഷ് കോടിയേരിയും നിയമത്തിന്റെ മുൻപിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കട്ടെ. അവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ബിജെപിക്കനുകൂലമായ രാഷ്ട്രീയ മൊഴി രേഖപ്പെടുത്താനുള്ള അന്വേഷണ ഏജൻസികളുടെ ഹീനമായ ശ്രമങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യും''.
Recommended Video