'കേന്ദ്രം ക്രിസ്ത്യൻ സമൂഹത്തിന് എതിരാണെന്ന് പ്രചരിപ്പിക്കാൻ ശ്രമം' - കേന്ദ്രമന്ത്രി വി മുരളീധരൻ
'കേന്ദ്രം ക്രിസ്ത്യൻ സമൂഹത്തിന് എതിരാണെന്ന് പ്രചരിപ്പിക്കാൻ ശ്രമം' - കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: കേന്ദ്രം ക്രിസ്ത്യൻ സമൂഹത്തിന് എതിരാണെന്ന് പ്രചരിപ്പിക്കുന്നതായി എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രാജ്യത്തെ ഒറ്റപ്പെട്ട സംഭവത്തെ ചൂണ്ടി കാട്ടിയും വ്യാജ വാർത്തയുടെ അടിസ്ഥാനത്തിലും ആണ് കേന്ദ്രത്തിനെതിരെ ഇത്തരം പ്രചരണങ്ങൾ ഉണ്ടാകുന്നത്.
സംഘടനകൾ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും വി മുരളീധരന്‍ വ്യക്തമാക്കി. മിഷ്നറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ ഉയർന്നു വന്നിരുന്നു. ഇത് ചൂണ്ടി കാട്ടിയാണ് മുരളീധൻ പ്രതികരിച്ചത്.
ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ 150-ാം ചരമ വാർഷികാഘോഷ സമാപനം ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

അതേ സമയം, രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് ആവിശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഡി ലിറ്റ് രാഷ്ട്രപതിക്ക് നല്‍കരുതെന്ന് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയോയെന്നും മുരളീധരന്‍ ചോദിച്ചു. രാജ്യത്തിന്റെ അന്തസിന് കളങ്കം സൃഷ്ടിക്കുന്ന പരിപാടിയാണ് ഇത്. രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്. ഡി ലിറ്റ് വിഷയത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഏത് തരത്തിലുള്ള സമീപനമാണ് ഉണ്ടായതെന്ന് തുറന്നു പറയണം. എന്തടിസ്ഥാനത്തിലാണ് ഡി ലിറ്റ് നിഷേധിച്ചതെന്നും മുരളീധരന്‍ ചോദിച്ചു.
പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തിരിക്കുകയാണ്. പ്രതിപക്ഷം ഇനിയെങ്കിലും സര്‍ക്കാറിന്റെ ചട്ടവിരുദ്ധ നടപടികളെ എതിര്‍ക്കാന്‍ തയ്യാറാവണം. ഉന്നത വിദ്യാഭ്യാസമന്ത്രിയെ ബലിയാടാക്കിയിട്ട് കാര്യമില്ല. മിണ്ടേണ്ടവര്‍ മിണ്ടണം. ദളിതരോട് സ്‌നേഹം പ്രകടിപ്പിക്കുന്നവര്‍ തന്നെയാണ് സര്‍വകലാശാലകളിലുള്ള സര്‍ക്കാറിന്റെ അനാവശ്യ ഇടപെടലിലൂടെ ദളിതരോടുള്ള വിവേചന മനോഭാവം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ഡി ലിറ്റ് വിവാദത്തില്‍ ഇപ്പോള്‍ നടക്കുന്നത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വെളിപ്പെടുത്തേണ്ടത് ഗവര്‍ണറാണെന്നും വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാറിന്റെയോ മുന്നില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളെന്നാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ എന്ത് കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
വി.സി നിയമന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു തനിക്ക് നേരിട്ട് കത്തെഴുതിയത് തെറ്റാണെന്ന് ഗവര്‍ണര്‍ പലതവണ പറഞ്ഞെന്നും കത്തെഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. എന്നിട്ടും ഗവര്‍ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാതെ ചാന്‍സലര്‍ പദവിയൊഴിയുന്നുവെന്ന ആരിഫ് മുഹമ്മദ് ഖാന്റെ പ്രഖ്യാപനം മന്ത്രിക്കും സര്‍ക്കാരിനും കൂടുതല്‍ തെറ്റ് ചെയ്യാന്‍ അവസരമൊരുക്കുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
അതേസമയം, സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് തന്റെ ഓഫീസിന് നിര്‍ദേശം നല്‍കിയെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. ധാര്‍മികതയ്ക്ക് നിരക്കാത്തത് പലതും ചെയ്‌തെന്നും ഇനിയും തെറ്റ് തുടരാന്‍ വയ്യെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞിരുന്നത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി വേണമെങ്കില്‍ താന്‍ ഒഴിഞ്ഞു തരാമെന്നും സര്‍ക്കാറിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നുമായിരുന്നു ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications